ദോഹ: ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കെതിരായ അമേരിക്കൻ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഖത്തർ വ്യോമപാതയിൽ താത്കാലിക നിയന്ത്രണം ഏർപ്പെടുത്തി. വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ അറിയിച്ചു. അതിനിടെ രാജ്യത്തെ സുരക്ഷാ സ്ഥിതി ഭദ്രമാണെന്ന് ഖത്തർ വ്യക്തമാക്കി. സ്ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിക്കുന്നതായും കൃത്യമായി മുന്നറിയിപ്പുകൾ മുൻകൂട്ടി നൽകുമെന്നും പ്രവാസികളോടും സന്ദർശകരോടും പൗരന്മാരോടും ഖത്തർ അറിയിച്ചു. മേഖലയിലെ സംഭവ വികാസസങ്ങളുടെ പശ്ചാത്തലത്തിൽ പൗരന്മാർക്കായി അമേരിക്ക ഉൾപ്പെടെ പുറത്തിക്കിയ സുരക്ഷാ നിർദേശങ്ങളുടെ പശ്ചാത്തലത്തിലാണ് ഖത്തറിന്റെ വിശദീകരണം.
അതത് രാഷ്ട്രങ്ങളുടെ മുന്നൊരുക്കത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിർദേശങ്ങളെന്നും, ഏതെങ്കിലും തരത്തിലുള്ള ഭീഷണികൾ നിലവിലില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. സംഘർഷം ലഘൂകരിക്കാൻ നയതന്ത്ര ശ്രമങ്ങൾ സജീവമാണെന്നും ഖത്തർ അറിയിച്ചു. അതേസമയം, അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാനിലെ ഫോർദോ ആണവനിലയത്തിന് നേരെ വീണ്ടും ഇസ്രയേൽ ആക്രമണമുണ്ടായി. ഇറാൻ്റെ തലസ്ഥാന നഗരമായ ടെഹ്റാനിലെ എവിൻ ജയിലും ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ചാനലായ ഐആർഐബി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇറേനിയൻ സ്റ്റേറ്റ് പ്രക്ഷേപണ നിലയത്തിന്‍റെയും ഇസ്രയേൽ ആക്രമിച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ആണവവികിരണ ഭീഷണി ഇല്ലെന്നും അറിയിപ്പുണ്ട്.






























