തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷമെന്ന് മുൻ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ. ഉത്സവ നാളുകളിൽ വിപണിയിൽ ഫലപ്രദമായി ഇടപെട്ടില്ലെങ്കിൽ വലിയ പ്രതിസന്ധി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ സാധനങ്ങളുടെ വില വർധനവ് ജനങ്ങളെ പ്രയാസത്തിലാക്കുന്നുവെന്നും ജി ആർ അനിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 10 വർഷം പ്രകൃതി ക്ഷോഭം ഉണ്ടായപ്പോൾ പോലും എൽഡിഎഫ് ഗവൺമെൻ്റ് വിലക്കയറ്റം നിയന്ത്രിച്ചു. കഴിഞ്ഞ ഓണക്കാലത്ത് റേഷൻ കടയിലൂടെ റേഷൻ വിലയ്ക്ക് അരി കൊടുത്തു. അന്ന് സെപ്റ്റംബർ മാസത്തെ വിഹിതം ആഗസ്റ്റിൽ ഓണക്കാലത്ത് വാങ്ങാൻ സാഹചര്യം ഒരുക്കി.
എൽഡിഎഫ് ഭരണകാലത്ത് സബ്സിഡി നിരക്കിലാണ് വെളിച്ചെണ്ണ നൽകിയത്. ഒരു മാധ്യമം പോലും കഴിഞ്ഞ ഓണകാലത്ത് വിലക്കയറ്റത്തിൻ്റെ കാര്യത്തിൽ കുറ്റം പറഞ്ഞിട്ടില്ല. ഇപ്പോൾ ആദ്യമായി മാർക്കറ്റ് വിലയിൽ റേഷൻ കടയിലും അരി നൽകുന്ന സ്ഥിതിയാണ്. കഴിഞ്ഞ തവണ നൽകിയതിലും അളവ് കുറച്ചാണ് റേഷൻ കടകൾ വഴി അരി വിതരണം നടക്കുന്നത്. കഴിഞ്ഞ കാലത്ത് സബ്സിഡി ഉൽപന്നങ്ങൾക്ക് പുറമെ നിത്യോപയോഗ സാധനങ്ങൾക്കും വില കുറച്ച് നൽകി.
കഴിഞ്ഞ ഓണത്തിൻ്റെ ഒരു മാസം 56 ലക്ഷത്തിലധികം കുടുംബങ്ങൾ സപ്ലൈകോ ഔട്ട്‌ലെറ്റുകളെ ആശ്രയിച്ചിരുന്നു. എന്നാലിന്ന് സ്ഥിതി നേരെ തിരിച്ചാണ്. ഓണക്കാലത്ത് കാഴ്ചക്കാരായി സർക്കാർ ഇത് പോലെ നിൽക്കുന്നത് ചരിത്രത്തിൽ ഇതേ വരെ കണ്ടിട്ടില്ലെന്ന് കച്ചവടക്കാർ പറയുന്ന നിലയിലേക്കെത്തി. ഭക്ഷ്യ വകുപ്പിൻ്റെ തികഞ്ഞ പരാജയമാണ് ജനങ്ങളെ ഇത്തരത്തിലേക്ക് ദുരിതം ഉണ്ടാക്കുന്ന വിലക്കയറ്റത്തിലേക്ക് തള്ളിവിട്ടതെന്നും ജി ആർ അനിൽ പറഞ്ഞു.






























