ധാക്ക: ബംഗ്ലാദേശിലെ കിഴക്കൻ അതിർത്തി ജില്ലകളിലുണ്ടായ വെള്ളപ്പൊക്കത്തിന് കാരണം ഇന്ത്യാണെന്ന ആരോപണവുമായി ബംഗ്ലാദേശ് സർക്കാർ. ത്രിപുരയിലെ ഗുംതി നദിയിലെ ദുംബൂർ അണക്കെട്ട് തുറന്നതാണ് ബംഗ്ലാദേശിൻ്റെ കിഴക്കൻ അതിർത്തിയിലെ ജില്ലകളിൽ വെള്ളപ്പൊക്കമുണ്ടാകാൻ കാരണമെന്ന് ബംഗ്ലാദേശ് കുറ്റപ്പെടുത്തി. എന്നാൽ ബംഗ്ലാദേശിന്റെ ആരോപണങ്ങളെ തള്ളി ഇന്ത്യ രംഗത്തെത്തി. തെറ്റായ വിവരണങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യത്തിനെതിരെ സംസാരിക്കരുതെന്ന് ഇന്ത്യൻ സർക്കാർ ബംഗ്ലാദേശ് ഇടക്കാല സർക്കാരിന് മുന്നറിയിപ്പ് നൽകി. ഇന്ത്യയുടെ നിസ്സഹകരണമാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് ഇടക്കാല സർക്കാരിൻ്റെ ഉപദേശകരിലൊരാളായ മുഹമ്മദ് നഹിദ് ഇസ്ലാം ആരോപിച്ചത്.
മുൻകൂർ മുന്നറിയിപ്പ് നൽകാതെയും തയ്യാറെടുപ്പിന് സമയം നൽകാതെയുമാണ് അണക്കെട്ട് തുറന്നതെന്നും ഇന്ത്യ മനുഷ്യത്വരഹിതമായ സമീപനമാണ് കൈക്കൊണ്ടതെന്നും നഹിദ് ഇസ്ലാം പറഞ്ഞു.
ഇരു രാജ്യങ്ങളും ചെറുതും വലുതുമായ 54 നദികളാണ് പങ്കിടുന്നത്. ഇന്ത്യയിലൂടെയും ബംഗ്ലാദേശിലൂടെയും ഒഴുകുന്ന ഗുംതി നദിയുടെ വൃഷ്ടിപ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ വർഷത്തെ ഏറ്റവും ശക്തമായ മഴയാണ് പെയ്തതെന്നും വെള്ളപ്പൊക്കത്തിന് പ്രധാനമായും കാരണം അണക്കെട്ടിന് താഴെയുള്ള വൃഷ്ടിപ്രദേശങ്ങളിൽ നിന്നുള്ള വെള്ളമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ബംഗ്ലാദേശിന് 120 കിലോമീറ്റർ മുകളിലായി അതിർത്തിയിൽ നിന്ന് വളരെ അകലെയാണ് അണക്കെട്ട്. ഏകദേശം 30 മീറ്റർ മാത്രം ഉയരമുള്ള അണക്കെട്ടാണിത്. ഏകദേശം 120 കിലോമീറ്റർ നദീതീരത്ത്, അമർപൂർ, സോനാമുറ, സോനാമുറ 2 എന്നിവിടങ്ങളിൽ ഞങ്ങൾക്ക് മൂന്ന് ജലനിരപ്പ് നിരീക്ഷണ കേന്ദ്രങ്ങളുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.





























