കോന്നി : സീതത്തോട് വന മേഖലയോട് ചേർന്ന ജനവാസ മേഖലയിലെ വീടുകളിൽ നിന്നും ഭക്ഷണ സാധനങ്ങൾ മോഷണം പോകുന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസും വനം വകുപ്പും. മാവോയിസ്റ്റ് സാന്നിധ്യം സംശയിച്ചാണ് ബന്ധപ്പെട്ട വകുപ്പുകൾ അന്വേഷണം നടത്തി വരുന്നത്. കൊച്ചുകോയിക്കൽ നാലാം ബ്ലോക്കിൽ താമസിക്കുന്ന കാവിത്തടം വീട്ടിൽ ലില്ലി കുട്ടിയുടെ വീട്ടിൽ നിന്നും ജനൽ തകർത്ത് ആഹാര സാധനങ്ങൾ മോഷ്ടിച്ചതാണ് അവസാന സംഭവം. ചരുവിൽ ബാബുരാജിന്റെ വീട്ടിൽ നിന്നും ഭക്ഷണ സാധനങ്ങൾ മോഷണം പോയിരുന്നു. ഗുരുനാഥൻ മണ്ണ്, ആങ്ങമൂഴി, വാലുപാറ, കൊച്ചുകോയിക്കൽ എന്നിവിടങ്ങളിലെ വീടുകളിൽ നിന്നാണ് കൂടുതലും ഇത്തരത്തിൽ മോഷണം നടന്നിട്ടുള്ളത്. വാതിലും ജനലും വെട്ടിപൊളിച്ചാണ് പല വീടുകളിലും മോഷ്ടാക്കൾ കടന്നിട്ടുള്ളത്. പോലീസ് ഡോഗ് സ്ക്വാഡ് അടക്കം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
വീടുകളിൽ നിന്ന് ഭക്ഷണ സാധനങ്ങളും ഭക്ഷണവും ചോദിച്ചു വാങ്ങുകയും ആളുകൾ ഇല്ലാത്ത വീട്ടിൽ നിന്ന് ഭക്ഷണ സാധനങ്ങൾ മോഷ്ടിച്ചു കൊണ്ട് പോകുന്നതും വയനാട് അടക്കമുള്ള മാവോയിസ്റ്റ് സാന്നിധ്യമുള്ള ജില്ലകളിൽ പതിവായതിനെ തുടർന്നാണ് ബന്ധപ്പെട്ട വകുപ്പുകൾ അന്വേഷണം നടത്തി വരുന്നത്. കുറച്ച് നാളുകളായി സീതത്തോട് പഞ്ചായത്തിലെ വനമേഖലയോട് ചേർന്ന് കിടക്കുന്ന വീടുകളിൽ നിന്ന് ഭക്ഷണ സാധനങ്ങൾ മോഷണം പോകുന്നത് പതിവായി മാറിയിട്ടുണ്ട്. പ്രദേശത്തെ വീടുകളിൽ നിന്ന് അരി അടക്കമുള്ള ഭക്ഷണ സാധനങ്ങൾ മോഷണം പോകുന്നതായാണ് ശ്രദ്ധയിൽപെട്ടിട്ടുള്ളത്.
ഇത്തരത്തിൽ ഉള്ള പത്തോളം സംഭവങ്ങൾ പ്രദേശത്ത് നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീടുകളിൽ നിന്ന് പണമോ വിലപിടിപ്പുള്ള വസ്തുക്കളോ മോഷ്ടിക്കപെട്ടിട്ടില്ല എന്നതാണ് പ്രധാനമായും അന്വേഷണത്തിലേക്ക് നയിച്ച കാര്യം. വീട്ടുകാർ പോലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ വിവരങ്ങൾ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജനവാസ മേഖലയോട് ചേർന്ന് കിടക്കുന്ന വനത്തിൽ വനം വകുപ്പ് കഴിഞ്ഞ ദിവസം തിരച്ചിൽ നടത്തിയിരുന്നു. മോഷ്ടാക്കളെ ഭയന്ന് വീടിന് പുറത്ത് ഇറങ്ങാൻ ഭയമായതിനാൽ ജന പ്രതിനിധികളെ ഉൾപ്പെടുത്തി നാട്ടുകാർ പ്രത്യേക സമിതികൾക്ക് രൂപം നൽകിയിട്ടുണ്ട്.





























