വടകര : വിവാഹ വീട്ടിൽനിന്ന് ഭക്ഷണം കഴിച്ച നൂറോളം പേർ ചികിത്സ തേടി. പുത്തൂർ ട്രെയ്നിങ് സ്കൂളിനു സമീപത്തെ വീട്ടിൽനിന്ന് രാത്രി ഭക്ഷണം കഴിച്ചവരാണ് വടകര ജില്ല ആശുപത്രിയിലും മാഹി, തലശ്ശേരി സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയത്. വിവാഹത്തലേന്ന് രാത്രിയിൽ ബിരിയാണി കഴിച്ചവർക്ക് തലവേദനയും ഛർദിയും വയറിളക്കവും അസ്വസ്ഥതയും അനുഭവപ്പെട്ടതോടെ ചികിത്സ തേടുകയായിരുന്നു. ഞായറാഴ്ച രാവിലെ മുതലാണ് പലർക്കും അസ്വസ്ഥതകൾ കണ്ടുതുടങ്ങിയത്.
ഞായറാഴ്ചയും തിങ്കളാഴ്ചയുമായാണ് ഭക്ഷണം കഴിച്ചവർ ചികിത്സയ്‌ക്കെത്തിയത്. കൂടുതൽ പേർ ചികിത്സ തേടി സ്വകാര്യ ആശുപത്രികളിലടക്കം എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ആരോഗ്യ വകുപ്പ് വീട്ടിലെ കുടിവെള്ളം പരിശോധനയ്‌ക്കെടുത്തു. സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞതിനാൽ ഭക്ഷണാവശിഷ്ടം ലഭ്യമായിരുന്നില്ല. സംഭവത്തിൽ ആരുടെയും നില ഗുരുതരമല്ല. നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു, വൈസ് ചെയർമാൻ പി.കെ. സതീശൻ തുടങ്ങിയവർ ആശുപത്രിയും വീടും സന്ദർശിച്ചു.