മലപ്പുറം : മലപ്പുറത്തെ ഭക്ഷ്യ വിഷബാധയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ആർ രേണുക. വെള്ളത്തിലൂടെ ഭക്ഷ്യ വിഷബാധയുണ്ടായെന്നാണ് പ്രാഥമിക നിഗമനം. ആരോഗ്യ വിഭാഗം മികച്ച രീതിയിൽ ഇടപെടൽ നടത്തുണ്ട്. നാളെ വ്യാപാരി വ്യവസായികളുടെ യോഗം ചേരുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വൈരങ്കോട് തീയ്യാട്ടുത്സവത്തില്‍ പങ്കെടുത്ത 200 ഓളം പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
വൈരങ്കോട് തീയാട്ടുത്സവത്തിനെത്തിയവര്‍ സമീപത്തെ കടകളില്‍ നിന്നും വഴിയോര തട്ടുകടകളില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നു. ഇവര്‍ക്കാണ് ഇന്നലെയും ഇന്നുമായി ഭക്ഷ്യവിഷബാധയുണ്ടായത്. വയറിളക്കവും ഛര്‍ദിയുമായാണ് 200 ഓളം പേർ ചികിത്സ തേടിയത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശേധന നടത്തിയിരുന്നു. പാലക്കാട് ജില്ലയിൽ നിന്നുള്ളവരും ഉത്സവത്തിൽ പങ്കെടുത്തതിനാൽ ഇവിടെയുണ്ടായ ഭക്ഷ്യവിഷബാധ സംബന്ധിച്ച വിവരങ്ങള്‍ മലപ്പുറം ആരോഗ്യ വകുപ്പ് പാലക്കാട് ഡിഎംഒയെയും അറിയിച്ചിട്ടുണ്ട്.