കൊച്ചി: സ്പോട്സ് കൗണ്‍സിലിന്റെ കൊച്ചി പനമ്പള്ളിനഗറിലെ സ്പോട്സ് ഹോസ്റ്റലിൽ കുട്ടികൾക്ക് ആവശ്യമായ ഭക്ഷണം കിട്ടാത്ത വിഷയത്തിൽ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്. പ്രശ്നം പരിഹരിക്കാൻ കായിക മന്ത്രിയെ സമീപിക്കാനാണ് തീരുമാനം. ഭക്ഷണക്ഷാമത്തിന് പരിഹാരമായെന്ന് അധികൃതർ പറയുമ്പോഴും മെനുവിലെ ഭക്ഷണം ഇപ്പോഴും കുട്ടികൾക്ക് ലഭിക്കുന്നില്ല. ഭക്ഷണക്ഷാമം പരിഹരിച്ചെന്നും എല്ലാം സാധാരണ നിലയിലായെന്നുമാണ് വാർഡനടക്കം പറയുന്നത്. എന്നാല്‍ മെനുവിലെ ഭക്ഷണം ലഭിക്കുന്നില്ലെന്നാണ് കുട്ടികളുടെ പക്ഷം.
വിഷയത്തിൽ ഹോസ്റ്റലിൽ സന്ദർശനം നടത്തിയ ടി.ജെ.വിനോദ് എംഎൽഎ സംസ്ഥാന സ്പോർട്സ് കൗൺസിൽ അധ്യക്ഷനുമായി ഫോണിൽ ബന്ധപ്പെട്ടു. സംസ്ഥാനത്തെ എല്ലാ സ്പോർട്സ് ഹോസ്റ്റലുകളിലും ജനുവരി വരെയുള്ള കുടിശ്ശിക തീർത്തതായാണ് സ്പോർട്സ് കൗൺസിൽ അധ്യക്ഷൻ അറിയിച്ചത്. ജില്ല സ്പോർട്സ് കൗൺസിലിന്റെ പക്കൽ ആവശ്യത്തിനു പണമുണ്ടായിട്ടും ഭക്ഷണക്ഷാമത്തിൽ ഇടപെടുന്നില്ലെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. വിഷയം പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷധം ആരംഭിക്കുമെന്നും എംഎൽഎ വ്യക്തമാക്കി. കായിക പരിശീലനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ഇതുവരെ നല്‍കിവന്നിരുന്നത് ചോറും കുമ്പളങ്ങക്കറിയും കട്ടന്‍ചായയുമാണ്.





























