റാഞ്ചി : ജാർഖണ്ഡിലെ സുദ്നയിൽ ഏഴ് മാസം മുമ്പ് കാണാതായ പെൺകുട്ടിയുടെ മൃതദേഹം സോണാർ ഡാമിന് സമീപത്തുനിന്ന് കണ്ടെത്തി. ഡാമിന് സമീപം കുഴിച്ചിട്ടനിലയിലാണ് മൃതദേഹം കണ്ടെടുത്തത്. സംഭവം കൊലപാതകമാണെന്നും കേസിൽ പെൺകുട്ടിയുടെ രണ്ട് സഹോദരിമാരടക്കം നാല് പേരെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. പ്രതികളിലൊരാൾ ഒളിവിലാണ്.
സുദ്നയിൽ താമസിച്ചിരുന്ന 17-കാരിയെ കാണാതായ സംഭവത്തിലാണ് കഴിഞ്ഞദിവസം ഞെട്ടിക്കുന്നവിവരങ്ങൾ പുറത്തുവന്നത്. പെൺകുട്ടിയെ രണ്ട് സഹോദരിമാരും കാമുകന്മാരും ചേർന്ന് കൊലപ്പെടുത്തിയതാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ മൂത്ത സഹോദരിയായ 30-കാരി, മറ്റൊരു സഹോദരിയായ 25-കാരി, സഹോദരീ ഭർത്താവായ 30-കാരൻ, മൂത്ത സഹോദരിയുടെ കാമുകന്മാരായ പ്രതാപ്കുമാർ സിങ്, നിതീഷ് എന്നിവരാണ് കേസിലെ പ്രതികൾ. ഇതിൽ നിതീഷ് ഒഴികെ മറ്റു പ്രതികളെല്ലാം അറസ്റ്റിലായിട്ടുണ്ട്.
അച്ഛനും അമ്മയും മരിച്ചശേഷം 17-കാരി മൂത്ത സഹോദരിക്കൊപ്പമാണ് സുദ്നയിൽ താമസിച്ചിരുന്നത്. 30-കാരിയായ ഇവർ ലൈംഗികത്തൊഴിലാളിയായിരുന്നു. 17-കാരിയെയും വേശ്യാവൃത്തിക്കായി ഇവർ നിർബന്ധിച്ചു. ചെറുത്തുനിന്നെങ്കിലും പെൺകുട്ടിയെ പലർക്കും കൈമാറി. 30-കാരിയുടെ കാമുകന്മാരായ പ്രതാപിനും നിതീഷിനും 17-കാരിയോട് താത്പര്യം തോന്നി. പെൺകുട്ടിയുമായി ലൈംഗികബന്ധത്തിലേർപ്പെടാനും ഇവർ ആഗ്രഹം പ്രകടിപ്പിച്ചു. ഇതിനായി 30-കാരിയുടെ വീട്ടിലെത്തുന്നതും പതിവായി.
ഇതിനിടെ മറ്റൊരു യുവാവുമായി തനിക്ക് പ്രണയമുണ്ടെന്നും അയാളെ വിവാഹം കഴിക്കണമെന്നും 17-കാരി സഹോദരിയോട് പറഞ്ഞിരുന്നു. എന്നാൽ സഹോദരി ഈ ബന്ധത്തെ എതിർത്തു. പെൺകുട്ടിയെ തന്റെ കാമുകന്മാർക്കും കൈമാറി. വീട്ടിലെത്തിയ പ്രതാപ് പെൺകുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു. ഇതിനുപിന്നാലെയാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് ശേഷം 30-കാരി തന്റെ മറ്റൊരു സഹോദരിയായ 25-കാരിയെയും സഹോദരി ഭർത്താവിനെയും വിളിച്ചുവരുത്തി. തുടർന്ന് അഞ്ച് പ്രതികളും ചേർന്ന് മൃതദേഹം ഓട്ടോറിക്ഷയിൽ കയറ്റി ഡാമിന് സമീപത്തെ വിജനമായ സ്ഥലത്ത് കുഴിച്ചിടുകയായിരുന്നു. യാത്രയ്ക്കിടെ 25-കാരിയുടെ വീട്ടിൽ കയറി മൃതദേഹത്തിൽനിന്ന് വസ്ത്രങ്ങൾ അഴിച്ചുമാറ്റിയിരുന്നു. ഇതിനുശേഷമാണ് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മൃതദേഹം കുഴിച്ചിട്ടത്.
കഴിഞ്ഞദിവസം മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ പോലീസ് സംഘം പെൺകുട്ടിയുടെ മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്മോർട്ടത്തിനായി റാഞ്ചി രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് അയച്ചു. കേസിൽ അന്വേഷണം തുടരുകയാണെന്നും ഒളിവിൽപോയ പ്രതിയെ ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.