നെയ്യാറ്റിൻകര : പ്രണയം നടിച്ച് 13-കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിന് 23 വർഷം കഠിനതടവിന് ശിക്ഷിച്ച് നെയ്യാറ്റിൻകര അതിവേഗ പോക്‌സോ കോടതി. തിരുപുത്തൂർ, മാങ്കൂട്ടം, പി.എം.കോട്ടേജിൽ മനോജി(30)നെയാണ് അതിവേഗ പോക്‌സോ കോടതി ജഡ്ജി കവിതാ ഗംഗാധരൻ ശിക്ഷിച്ചത്. തടവ് ശിക്ഷയ്‌ക്കൊപ്പം പ്രതി 40000 രൂപ പിഴ അടയ്ക്കുകയും വേണം.
2015-ലാണ് കേസിനാസ്പദമായ സംഭവം. പ്രണയത്തിന്റെ മറവിൽ പ്രതി ബലമായി പെൺകുട്ടിയെ നിരവധി തവണ ലൈംഗികപീഡനത്തിന് ഇരയാക്കി. വീട്ടുകാരില്ലാത്തപ്പോൾ പെൺകുട്ടിയുടെ വീട്ടിൽ പോയി പലപ്പോഴായി പീഡിപ്പിച്ചെന്നാണ് കണ്ടെത്തൽ.
കുട്ടിയെ സുഹൃത്തിന്റെ കാറിൽ കയറ്റി, പ്രതിയുടെ വീട്ടിലെത്തിച്ചും പീഡിപ്പിച്ചു. മൂന്നാം പ്രതി മാങ്കൂട്ടം വലിയവിളവീട്ടിൽ അനൂപാണ് ഇവർക്ക് എല്ലാവിധ സൗകര്യവുമൊരുക്കി നൽകിയത്. പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇയാൾക്ക് പതിനായിരം രൂപ പിഴ ഒടുക്കാൻ കോടതി വിധിച്ചു. രണ്ടാംപ്രതി കാർ ഓടിച്ചിരുന്നയാളാണ്. പീഡനത്തെ തുടർന്ന് പെൺകുട്ടി വീടുവിട്ടുപോയി. പെൺകുട്ടിയ കാണാനില്ലെന്ന് കാണിച്ച് അച്ഛൻ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് പെൺകുട്ടിയെ പോലീസ് കണ്ടെത്തിയതും ചോദ്യംചെയ്യലിൽ പീഡനവിവരം പുറത്തറിഞ്ഞതും.





























