തിരൂർ : റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കോടി അഞ്ചു ലക്ഷം രൂപ വിലവരുന്ന 35,000 പായ്ക്കറ്റ് വിദേശനിർമിത സിഗരറ്റ് പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗം പിടികൂടി. തിരൂർ കേന്ദ്രീകരിച്ച് അനധികൃത സിഗരറ്റ് വ്യാപാരം വ്യാപകമാണെന്ന പരാതിയെ തുടർന്ന് ആർപിഎഫ് കുറ്റാന്വേഷണ വിഭാഗം ദീർഘനാളായി ട്രെയിൻ മാർഗം കടത്തിക്കൊണ്ടു വരുന്ന സിഗരറ്റ് കടത്തിനെക്കുറിച്ചു നിരീക്ഷണം നടത്തിവരികയായിരുന്നു. അതിനിടയിലാണ് ഇവർ പിടിയിലാകുന്നത്. പിടിച്ചെടുത്ത വിദേശനിർമിത സിഗരറ്റുകൾ തുടർ അന്വേഷണത്തിനായി മലപ്പുറം കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിനു കൈമാറി.
ഡ്യൂട്ടി പെയ്ഡ് ഷോപ്പുകളിലും ഗൾഫ് ബസാറുകളിലും വില്പന നടത്തുന്നതിനായി വിദേശത്തുനിന്നും അനധികൃതമായി കടത്തിക്കൊണ്ടു വന്നതാണ് സിഗരറ്റുകൾ. ഡൽഹിയിൽ നിന്നും വരുന്ന ട്രെയിനുകളിൽ കേരളത്തിനകത്തും പുറത്തുമുള്ള സ്റ്റേഷനിലേക്കു ബുക്ക് ചെയ്യുകയും അവിടെ നിന്ന് റീബുക്ക് ചെയ്തു പാസഞ്ചർ ട്രെയിനുകളിൽ ആവശ്യ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതുമാണ് സംഘങ്ങളുടെ രീതി. അനധികൃതമായ ഈ സിഗരറ്റ് കടത്ത് വഴി വൻ നികുതി വെട്ടിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്.