ഇടമുറി: ഇടമുറി-അത്തിക്കയം റോഡിൽ പൊന്നമ്പാറ ജംങ്ഷന് സമീപം ഹൈടെൻഷൻ വൈദ്യുതി ലൈനിലേക്ക് കാടുപടർന്നു കയറുന്നത് കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ ഭീഷണിയാകുന്നു. 11 കെ.വി ലൈനിലേക്കാണ് പടൽവള്ളികളും മറ്റ് കാട്ടുചെടികളും വൻതോതിൽ പടർന്നു കയറിയിരിക്കുന്നത്. റബര്‍ ബോര്‍ഡ് പരീക്ഷണ തോട്ടത്തിലെ കാടുകള്‍ ആണ് പുറത്തേക്കു വളര്‍ന്നു നില്‍ക്കുന്നത്. കാലവർഷം സജീവമായിരിക്കെ പച്ചിലകൾ നനഞ്ഞുനിൽക്കുന്നത് വൈദ്യുതി പ്രവഹിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. കാട്ടുചെടികൾ ലൈനിൽ തട്ടി നിൽക്കുന്നതിനാൽ നേരിയ കാറ്റിലോ മഴയിലോ ഷോർട്ട് സർക്യൂട്ട് ഉണ്ടാകാനും സാധ്യതയുണ്ട്.
പടൽവള്ളികൾ താഴേക്ക് തൂങ്ങിക്കിടക്കുന്നതിനാൽ റോഡിലൂടെ പോകുന്ന യാത്രക്കാർക്ക് ഇത് വലിയ അപകടക്കെണിയാണ് ഒരുക്കുന്നത്. കനത്ത മഴയിൽ മരച്ചില്ലകളോ വള്ളികളോ ലൈനിലേക്ക് പൊട്ടിവീണാൽ വൻ ദുരന്തമാകും സംഭവിക്കുക. രാത്രികാലങ്ങളിൽ ഈ വഴി പോകുന്നവർക്ക് പടർന്നുനിൽക്കുന്ന വള്ളികൾ തിരിച്ചറിയാൻ പ്രയാസമാണ്. പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും കാട് വെട്ടിമാറ്റാൻ നടപടി ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. പൊന്നമ്പാറ ജംങ്ഷനിലെ ഈ അപകടാവസ്ഥ പരിഹരിക്കാൻ കെ.എസ്.ഇ.ബി അധികൃതർ അടിയന്തിരമായി ഇടപെടണമെന്നും ലൈനിലേക്ക് പടർന്നു കയറിയ കാടുകൾ ഉടൻ വെട്ടിമാറ്റി സുരക്ഷ ഉറപ്പാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.






























