പത്തനംതിട്ട : വന്യമൃഗ വേട്ടയ്ക്കിറങ്ങിയ നാലംഗ സംഘത്തെ വനംവകുപ്പ് പിടികൂടി. കേഴമാനെ വെടിവെച്ച് കൊന്ന ശേഷം മടങ്ങുന്നതിനിടെയാണ് പ്രതികൾ വനംവകുപ്പിന്റെ വലയിലായത്. ഇവരിൽ നിന്ന് തോക്കും മറ്റ് മാരകായുധങ്ങളും പിടിച്ചെടുത്തു. പത്തനംതിട്ട വടശ്ശേരിക്കര റേഞ്ച് പരിധിയിലെ ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ മേഖലയിലാണ് സംഭവം. ഞായറാഴ്ച പുലർച്ചെ വേട്ടയ്ക്കിറങ്ങിയ സംഘം കുന്നംഭാഗം പ്രദേശത്ത് കേഴമാനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. റാന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. വേട്ട കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് വടശ്ശേരിക്കര റേഞ്ച് ഓഫീസറും സംഘവും ചേർന്ന് പ്രതികളെ പിടികൂടിയത്.
ഗുരുനാഥൻമണ്ണ് സ്വദേശികളായ ജോർജ്ജുകുട്ടി, ബാബു, അലക്സ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് വേട്ടയ്ക്ക് ഉപയോഗിച്ച തോക്കും മറ്റ് മാരകായുധങ്ങളും കണ്ടെടുത്തു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. ആനക്കൊമ്പ് കടത്ത് ഉൾപ്പെടെയുള്ള കേസുകളിൽ നേരത്തെയും പ്രതികളായിരുന്നവരാണ് പിടിയിലായതെന്ന് വനംവകുപ്പ് അറിയിച്ചു. വന്യജീവി സംരക്ഷണ നിയമം കർശനമായി നടപ്പാക്കുന്ന സാഹചര്യത്തിൽ ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.





























