തിരുവനന്തപുരം: മലയാള സിനിമയിലെ താര സംഘടനയായ ‘അമ്മ’യുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അനൗചിത്യമാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. കൂടാതെ രാജ്യാന്തര ചലച്ചിത്ര മേള ഇത്തവണയും തിരുവനന്തപുരത്ത് തന്നെ നടക്കുമെന്നും കൊച്ചിയിലേക്ക് വേദി മാറ്റി എന്നുള്ള പ്രചാരണം വ്യാജമാണെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് വാർഷിക ജനറൽബോഡി തർക്കത്തിന് പിന്നാലെയാണ് `അമ്മ’ ഭരണസമിതി രാജിവെച്ചത്. താരസംഘടനയിലെ പ്രശ്നങ്ങൾ അവരുടെ ആഭ്യന്തര കാര്യങ്ങളാണെന്നും അതിൽ സർക്കാർ ഇടപെടാൻ മാത്രം ഒന്നും കാണുന്നില്ലെന്നും മന്ത്രി പി സി വിഷ്ണുനാഥ് മാധ്യമങ്ങളോട് പറഞ്ഞു. `അമ്മ’യിൽ നടന്ന ചർച്ച ഏത് തലത്തിൽ നടന്നതാണെന്ന് അറിയില്ലെന്നും പ്രശ്നങ്ങൾ സംഘടനയ്ക്കുള്ളിൽ തന്നെ പരിഹരിക്കപ്പെടണം എന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മലയാള സിനിമ യഥാർത്ഥത്തിൽ ഇത്തരം കാര്യങ്ങൾ മാറ്റിനിർത്തി നോക്കിയാൽ വീണ്ടും ഒരു സുവർണ്ണ കാലഘട്ടത്തിലേക്ക് വന്നിരിക്കുകയാണ്. മലയാള സിനിമയ്ക്ക് ദേശീയ അന്തർ ദേശീയ പ്രാധാന്യം കിട്ടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം ഇത്തവണയും ഐഎഫ്എഫ്കെയ്ക്ക് തിരുവനന്തപുരം തന്നെ വേദിയാകുമെന്നും മന്ത്രി അടിവരയിട്ട് പറഞ്ഞു. രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദി മാറില്ലെന്നും കൊച്ചിയിലേക്ക് മാറ്റിയെന്ന പ്രചാരണം വ്യാജമാണെന്നും പിസി വിഷ്ണുനാഥ് വ്യക്തമാക്കി.





























