കോന്നി : തണ്ണിത്തോട് പഞ്ചായത്തിലെ വടക്കേ മണ്ണീറയിൽ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കാട്ടാന ശല്ല്യത്തിന് പരിഹാരം കാണാതെ വനം വകുപ്പ്. കഴിഞ്ഞ ദിവസമാണ് വടക്കേ മണ്ണീറ വല്ല്യാനേത്ത് ബേബി, അറപ്പുരക്കൽ ജോസ്, മലയകത്ത് വീട്ടിൽ രാജീവ്, ചരിവ്പുരയ്ക്കൽ ജോയ് എന്നിവരുടെ തെങ്ങ്, കവുങ്ങ്, വാഴ എന്നിവ നശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കാട്ടാന ശല്യം മൂലം പ്രതിസന്ധിയിലായിരിക്കുകയാണ് പ്രദേശവാസികൾ. വനാതിർത്തിയോട് ചേർന്ന് വനം വകുപ്പ് സ്ഥാപിച്ച സൗരോർജ്ജ വേലികൾ പലതും വർഷങ്ങളായി നശിച്ചു പോയിട്ട്. എന്നാൽ ഇത് പുനസ്ഥാപിക്കുവാൻ ആവശ്യമായ യാതൊരു നടപടികളും വനം വകുപ്പ് സ്വീകരിക്കുന്നില്ല. കാടിറങ്ങി എത്തുന്ന ആനകൾ കൃഷി ഭൂമിയിലെ എത്തി സകലതും നശിപ്പിച്ചാണ് തിരികെ മടങ്ങുക.
വനാതിർത്തിയോട് ചേർന്ന് താമസിക്കുന്ന പ്രദേശവാസികളും ഭീതിയിലാണ്. പല സ്ഥലത്തും വീടുകൾക്ക് സമീപത്തുള്ള കൃഷിയിടങ്ങളിൽ വരെ കാട്ടാനകൾ എത്തി. ഇത് ജനങ്ങളെ കൂടുതൽ ഭീതിയിലാക്കുന്നുണ്ട്. വനം വകുപ്പ് സ്ഥാപിക്കുന്ന സൗരോർജ്ജ വേലികൾ കാലാകാലങ്ങളിൽ അറ്റകുറ്റപണികൾ നടത്തി സംരക്ഷിച്ചു പോകാത്തതാണ് വേലികൾ നശിക്കുവാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. തണ്ണിത്തോട് പഞ്ചായത്തിലെ തേക്കുതോട്, കരിമാൻതോട് അടക്കമുള്ള പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമായി തുടരുകയാണ്. പകൽ സമയങ്ങളിൽ പോലും കാട്ടാന ഇറങ്ങുന്നത് പതിവായതോടെ തേക്കുതോട് പൂച്ചക്കുളം ഭാഗത്ത് നിന്ന് നിരവധി ആളുകൾ വീടുകൾ ഉപേക്ഷിച്ചു പോവുകയും ചെയ്തു. വനാതിർത്തിയോട് ചേർന്ന ജനവാസ മേഖലകളിൽ പഞ്ചായത്ത് തെരുവ് വിളക്കുകൾ സ്ഥാപിക്കാത്തതും കാട്ടാന ശല്യം വർധിക്കുന്നതിന് കാരണമാകുന്നുണ്ട്.





























