പത്തനംതിട്ട : ജണ്ടയ്ക്ക് പുറത്തുള്ള ഭൂമിക്ക് വനംവകുപ്പിന് അവകാശമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് വനംഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നതോടെ ജില്ലയില്‍ പട്ടയത്തിനു വേണ്ടി കാത്തിരിക്കുന്ന കുടുംബങ്ങള്‍ക്ക് പ്രതീക്ഷയേറി. നിയമ ഭേദഗതി നിലവില്‍ വന്നതിനു പിന്നാലെയാണ് സംസ്ഥാന റവന്യു, വനംവകുപ്പുകള്‍ യോഗം ചേര്‍ന്ന് തീരുമാനങ്ങളെടുത്തിരിക്കുന്നത്. ഇതോടെ വനം അല്ലാത്ത മുഴുവന്‍ പ്രദേശങ്ങളും റവന്യു ഭൂമിയായി മാറും. ജില്ലയില്‍ കാലങ്ങളായി പട്ടയം നല്‍കുന്നതിനു വനംവകുപ്പ് ഉന്നയിച്ചിട്ടുള്ള തടസവാദങ്ങള്‍ പൂര്‍ണമായി ഇല്ലാതാകുന്നതാണ് നിയമഭേദഗതി. യഥാര്‍ഥ വനഭൂമി മാത്രം അതേ നിലയില്‍ നിലനില്‍ക്കുകയും കൈവശത്തിലുള്ള ഭൂമികളുടെ മേല്‍ ഉടമസ്ഥരേഖ ലഭിക്കുന്നതിനും നിയമഭേദഗതി സഹായകമാകും.
പട്ടയം ലഭിച്ചിട്ടില്ലാത്ത ഭൂമികളില്‍ നല്‍കിയിട്ടുള്ള കൈവശ രേഖകള്‍, നിര്‍മിച്ചിട്ടുള്ള കെട്ടിടങ്ങള്‍ക്ക് നല്‍കിയിട്ടുള്ള നമ്പറുകള്‍, റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ളവ വനേതര ഭൂമിയുടെ തെളിവായി ഉപയോഗിക്കാന്‍ കഴിയുമെന്ന തരത്തിലുള്ള പുതിയ വനനിയമ ഭേദഗതി മലയോര ജനതയ്ക്ക് വലിയ ആശ്വാസമാകുകയാണ്. ജില്ലയിലെ 6362 കര്‍ഷകരുടെ പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉന്നയിച്ചിരുന്ന തടസവാദങ്ങള്‍ പുതിയ ഭേദഗതിയോടെ ഇല്ലാതാകുകയാണ്. റാന്നി, കോന്നി താലൂക്കുകളില്‍ ഉള്‍പ്പെട്ട ഭൂപ്രദേശങ്ങളിലെ അര്‍ഹരായ കൈവശ കര്‍ഷകരുടെ ഭൂമിക്കാണ് പട്ടയം തേടി കേന്ദ്രത്തിലേക്ക് അപേക്ഷ നല്‍കിയിട്ടുള്ളത്. രണ്ടു വര്‍ഷത്തോളമായ നടപടികളില്‍ ഇതേവരെയും കേന്ദ്ര തീരുമാനം വന്നിരുന്നില്ല. പല തവണ കേന്ദ്രം അപേക്ഷ മടക്കി അയച്ചിരുന്നു. വിശദീകരണക്കുറിപ്പോടെ സംസ്ഥാനം അയച്ച മറുപടികള്‍ സ്വീകാര്യവുമായിരുന്നില്ല. എന്നാല്‍ പുതിയ നിയമഭേദഗതി തടസങ്ങള്‍ മാറ്റുമെന്നാണ് പ്രതീക്ഷ.





























