കോട്ടയം : പുളിയന്മലയിൽ ഓണപ്പിരിവിന് പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും കർഷകരും കർഷക സംഘടനകളും രംഗത്ത്. ഹൈറേഞ്ചിലെ വിവിധ മേഖലകളിൽ നിന്ന് ഉദ്യോഗസ്ഥർ വ്യാപകമായി പണപിരിവ് നടത്തുന്നതയാണ് ആരോപണം. സി.എച്ച്.ആർ മേഖലയിലെ ഏലം സ്റ്റോറുകൾ കേന്ദ്രികരിച്ചാണ് പിരിവ് നടത്തുന്നത്.
കഴിഞ്ഞ ദിവസമാണ് കർഷകരിൽ നിന്നും പണപ്പിരിവ് നടത്തിയതിനെ തുടർന്ന് പുളിയന്മലയിലെ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ സസ്പെൻഷനിലായത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ ഗുരുതരമായ ആരോപണങ്ങളുമായി കർഷകർ രംഗത്ത് വന്നിരിക്കുന്നത്.
മേഖലയിലെ ഏലത്തോട്ടങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏലം സ്റ്റോറുകളിൽ നിന്നാണ് വ്യാപക പണപ്പിരിവ് നടത്തുന്നതായി ആരോപണം ഉയരുന്നത്.
വർഷത്തിൽ 12 മാസവും ഏലക്ക ഉണക്കുന്നന്നതിനായി ഏലം സ്റ്റോറുകളിൽ വിറക് ആവശ്യമാണ്. ഇതിനായി ഒടിഞ്ഞു വീഴുന്നു മരത്തടികളും വനം വകുപ്പിന്‍റെ പാസ് ഉപയോഗിച്ച് മുറിക്കുന്ന തടികളുമാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഇവിടങ്ങളിൽ വിറക് കൊണ്ടുവരുന്നതിന് പോലും വ്യാപക പണപ്പിരിവ് നടത്തുന്നതായാണ് ആരോപണം.
രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്ത സാഹചര്യത്തിൽ വർഷം മുഴുവനുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിരിവിനെതിരെ അടുത്തദിവസം തന്നെ പരാതി നൽകുമെന്ന് വിവിധ സംഘടനകളും അറിയിച്ചു. വകുപ്പ് മന്ത്രി, ഡി.എഫ്.ഒ, വിജിലൻസ് തുടങ്ങിയവർക്കാണ് പരാതി നൽകുക. പുളിയൻമലയിലേത് ഒറ്റപ്പെട്ട സംഭവം അല്ലന്നാണ് കർഷകരുടെ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്.