ഇടുക്കി: വന്യജീവി ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം ഒരുക്കാൻ ഇടുക്കി ജില്ലയിലെ വനത്തോട് ചേർന്നുള്ള ജനവാസ മേഖലകളിൽ സോളാർ വൈദ്യുത വേലികൾ സ്ഥാപിക്കണമെന്ന് റിപ്പോർട്ട്. കൂടാതെ, മാലിന്യ സംസ്കരണത്തിന് സ്ഥലം ലഭ്യമാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ജില്ലാതല ടാസ്ക് ഫോഴ്സ് സമിതിയാണ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. വനമേഖലയോട് ചേർന്ന് മാലിന്യം നിക്ഷേപിക്കുന്നതും, വനമേഖലയിൽ വേണ്ടത്ര ഭക്ഷണവും വെള്ളവും ലഭ്യമല്ലാത്തതും വന്യമൃഗങ്ങൾ നാട്ടിലിറങ്ങാൻ കാരണമായിട്ടുണ്ട്. ഇതിനെ തുടർന്നാണ് റിപ്പോർട്ട് സമർപ്പിച്ചത്.
അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ചതാണ് ടാസ്ക് ഫോഴ്സ്. ആനയിറങ്കൽ മേഖലയിലെ 301 സെറ്റിൽമെന്റ് കോളനി, പന്നിയാർ, മൂലന്തറ തുടങ്ങിയ വില്ലേജുകളിലാണ് സോളാർ വൈദ്യുത വേലികൾ സ്ഥാപിക്കണമെന്ന് നിർദ്ദേശിച്ചിരിക്കുന്നത്. കൂടാതെ, ഈ പ്രദേശങ്ങളിൽ വഴിവിളക്കുകളും സൈൻ ബോർഡുകളും സ്ഥാപിക്കണം. വനമേഖലയിൽ ചെറിയ കുളങ്ങൾ നിർമ്മിക്കുന്നതും, അവിടെ ഈറ്റയും പുല്ലും വെച്ചുപിടിപ്പിക്കുന്നതും ഗുണകരമാണ്. ഇത് വന്യജീവികൾ ജനവാസ മേഖലകളിലേക്ക് എത്തുന്നത് ഒരു പരിധി വരെ തടഞ്ഞുനിർത്താൻ സഹായിക്കും.





























