കുമളി : ‘മക്കളെ ഓടിവാ… അടുത്ത് വാ’.. എന്ന സ്നേഹം നിറഞ്ഞ വിളി കേള്‍ക്കുമ്പോള്‍ മ്ലാവും മലയണ്ണാനും കുരങ്ങും കേഴയുമെല്ലാം മമ്മൂട്ടിയുടെ സമീപത്തേക്ക് ഓടിയെത്തും. ഓരോരുത്തര്‍ക്കും നല്കാന് എന്തെങ്കിലും കൈയില്‍ കരുതിയിട്ടുണ്ടാവും മമ്മൂട്ടി. പെരിയാര്‍ കടുവസങ്കേതത്തിലെ ആമ പാര്‍ക്കിലെ പതിവ് കാഴ്ചയായിരുന്ന വാച്ചര്‍ മമ്മൂട്ടിയും ജീവികളും തമ്മിലെ സൗഹൃദം ഇനി ഒാര്‍മയില്‍.
നിലമ്പൂര്‍ കല്ലാമല സ്വദേശിയായ മമ്മൂട്ടി (മുഹമ്മദ് കുട്ടി-58) 1977ലാണ് പെരിയാര്‍ കടുവ സങ്കേതത്തിലെത്തിയത്. അന്നു മുതല്‍ കടുവ സങ്കേതത്തിലെ താല്‍ക്കാലിക വാച്ചറായ ഇദ്ദേഹം വ്യാഴാഴ്ച മരിക്കുന്നതുവരെ ജോലിയില്‍ തുടര്‍ന്നു. വിശാലമായ പെരിയാര്‍ കടുവ സങ്കേതത്തില്‍ മമ്മൂട്ടി നടന്നുതീര്‍ക്കാത്ത വനവും ഒപ്പം ജോലിചെയ്യാത്ത ഉദ്യോഗസ്ഥരുമില്ല. എല്ലാവരോടും സൗഹൃദത്തിലും പുഞ്ചിരിക്കുന്ന മുഖത്തോടും ഇടപെട്ട മമ്മൂട്ടി അടുത്തിടെയാണ് ശ്വാസകോശ സംബന്ധമായ രോഗത്തിന് ചികിത്സതേടിയത്.
കടുവ സങ്കേതത്തിലെ ആമ പാര്‍ക്കില്‍ പതിവായി മമ്മൂട്ടിയെ തേടിയെത്തുന്നവരില്‍ കൊമ്പന് മ്ലാവ് മുതല്‍ കാട്ടുപന്നി കൂട്ടം വരെയുണ്ട്. മമ്മൂട്ടിയും കാട്ടിലെ ജീവികളും എല്ലാം ചേര്‍ന്ന് ഒന്നിച്ചുള്ള ജീവിതമായിരുന്നു എല്ലാ പകലും. വിശാലമായ ആമ പാര്‍ക്കും പരിസരങ്ങളും കരിയിലകള്‍ തൂത്തുവാരി വൃത്തിയാക്കി ഇടുന്നതില്‍ അതീവ ശ്രദ്ധാലുവായിരുന്നു. തുച്ഛമായ ശമ്പളത്തില്‍നിന്നെടുത്ത് ചെലവഴിച്ച് കുരങ്ങുകള്‍ തകര്‍ക്കുന്ന പൈപ്പ് നന്നാക്കിയും അത്യാവശ്യ സാധനങ്ങള്‍ വാങ്ങിയും മമ്മൂട്ടി കാടിനെ കുടുംബമാക്കി ഒപ്പംചേര്‍ത്തു. തേക്കടിയില്‍ പ്രൊട്ടക്ഷന്‍ വാച്ചറായ ഭാര്യ ഐഷാബീവിയും ഏകമകന് മുജീബ് റഹ്മാനും ഉള്‍പ്പെടുന്നതായിരുന്നു കുടുംബം.





























