തിരുവനന്തപുരം : മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ (67) അന്തരിച്ചു. 1986 കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്. റവന്യൂ, വ്യവസായ, ഐടി വകുപ്പുകളിൽ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. ഒഡീഷയിലും വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. അർബുദ ബാധിതനായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൈകീട്ട് അഞ്ചരയോടെയാണ് മരണം സ്ഥിരീകരിച്ചത്. സംസ്‌കാരം ശനിയാഴ്ച ജന്മനാടായ കോട്ടയം പാമ്പാടിയിൽ നടക്കും. കേരളത്തിൽ സ്റ്റാർട്ടപ്പ് നയം രൂപവത്കരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 1959 ജനുവരി 20-ന് ജനിച്ച പി.എച്ച്. കുര്യൻ, രസതന്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ജില്ലാ കളക്ടർ, ലേബർ കമ്മിഷണർ, പ്രോജക്റ്റ് ഡയറക്ടർ, മാനേജിംഗ് ഡയറക്ടർ, സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി, സ്‌പെഷ്യൽ സെക്രട്ടറി തുടങ്ങി വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. 2018 ഡിസംബർ 7 മുതൽ ശാസ്ത്ര സാങ്കേതിക വകുപ്പിൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്നു.
2018ലെ മഹാപ്രളയ കാലത്ത് അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല വഹിച്ചാണ് പി എച്ച് കുര്യന്‍ മലയാളികള്‍ക്ക് മുന്നില്‍ ഹീറോ ആയത്. 1986ലെ കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ പി എച്ച് കുര്യന്‍ തന്റെ ഔദ്യോഗിക ജീവിതത്തില്‍ നിരവധി പദവികളില്‍ സേവനമനുഷ്ഠിച്ചു. ഭരണ പരിചയവും മികച്ച നേതൃപാഠവവുമാണ് പി എച്ച് കുര്യനെ എന്നും കേരളത്തിന്റെ ഭരണരംഗത്ത് വ്യത്യസ്തനാക്കിയത്. 1959 ജനുവരി 20ന് കോട്ടയം ജില്ലയിലെ പാമ്പാടിയിലാണ് പി എച്ച് കുര്യന്റെ ജനനം. രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദത്തിനും ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്ന് ഓര്‍ഗാനിക് കെമിസ്ട്രിയില്‍ മൂന്ന് വര്‍ഷത്തെ ഗവേഷണത്തിനും ശേഷം 1986ല്‍ പി എച്ച് കുര്യന്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ ചേര്‍ന്നു.
തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഉടനീളം ജില്ലാ കളക്ടര്‍, ലേബര്‍ കമ്മീഷണര്‍, പ്രോജക്ട് ഡയറക്ടര്‍, മാനേജിംഗ് ഡയറക്ടര്‍, സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി, സ്‌പെഷ്യല്‍ സെക്രട്ടറി തുടങ്ങി വിവിധ പദവികളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചു. ഭാര്യ: ഉഷ. മക്കൾ: ഗോഡ്‌ലി ഹേബൽ കുര്യൻ (സീനിയർ പ്ലാനിങ് മാനേജർ, അൽ-ഫുത്തൈം ഓട്ടോമോട്ടീവ്), ഡോ. ഹെൻറി കുര്യൻ (ഓർത്തോപീഡിഷ്യൻ, ശ്രീ ഗോകുലം മെഡിക്കൽ കോളജ്). മരുമക്കൾ: സ്നേഹ അനിൽ (സീനിയർ ബിസിനസ് അനലിസ്റ്റ്, അൽ ഘുറൈർ), ഡോ. ജോമി ജേക്കബ് (പീഡിയാട്രീഷ്യൻ, ശ്രീ ഗോകുലം മെഡിക്കൽ കോളജ്).
































