ന്യൂഡൽഹി : മണിപ്പുർ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് സിദ്ധാർഥ് മൃദുലിന്റെ പേരിലുള്ള ഗ്യാസ് ഏജൻസി ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ജഡ്ജി ആയിരുന്ന കാലയളവിൽ അക്കാര്യം മറച്ചുവെച്ച് സിദ്ധാർഥ് മൃദുൽ ഗ്യാസ് ഏജൻസി നടത്തിയതിന്റെ രേഖകൾ പുറത്തുവന്നതോടെയാണ് നടപടി. പൊതു മേഖല എണ്ണ കമ്പനിയായ ബിപിസിഎൽ ആണ് ലൈസെൻസ് സസ്‌പെൻഡ് ചെയ്തത്. ജഡ്ജി ആയിരിക്കുന്ന കാലയളവിൽ സർക്കാർ, സ്വകാര്യ, പൊതുമേഖല സ്ഥാപനങ്ങളുമായി വാണിജ്യ താത്പര്യമുള്ള കരാറുകളിൽ ജഡ്ജിമാർ ഇടപെടരുതെന്ന് അലിഖിതമായ കീഴ്വഴക്കമുണ്ട്. ഇത് ലംഘിച്ചാണ് സിദ്ധാർഥ് മൃദുൽ ഗ്യാസ് ഏജൻസി നടത്തിയിരുന്നത് എന്നാണ് ആരോപണം. 1984-ൽ ആണ് ഡൽഹിയിലെ മംഗോൾപുരിയിൽ കിച്ചൺ ഫ്ളയിംസ് എന്ന ഗ്യാസ് ഏജൻസി സിദ്ധാർഥ് മൃദുൽ ആരംഭിച്ചത്.
1986 മുതൽ ഡൽഹി ഹൈക്കോടതിയിൽ മൃദുൽ പ്രാക്ടീസ് ആരംഭിച്ചു. 2008-ലാണ് സിദ്ധാർഥ് മൃദുൽ ഡൽഹി ഹൈക്കോടതി ജഡ്ജിയായി ചുമതലയേൽക്കുന്നത്. 2023-ൽ മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ സിദ്ധാർഥ് മൃദുൽ 2024 നവംബറിൽ വിരമിച്ചു. 1984-ന് ശേഷം അഞ്ച് തവണ സ്വന്തംപേരിലുള്ള ഗ്യാസ് ഏജൻസി ലൈസെൻസ് സിദ്ധാർഥ് മൃദുൽ പുതുക്കി. ഇതിൽ ജഡ്ജി ആയിരുന്ന കാലയളവും പെടും. എന്നാൽ, താൻ ജഡ്ജി ആണെന്ന കാര്യം ലൈസൻസ് നൽകിയ പൊതു മേഖലാ സ്ഥാപനമായ ബിപിസിഎലിനെ സിദ്ധാർഥ് മൃദുൽ അറിയിച്ചിരുന്നില്ല. സിദ്ധാർഥ് മൃദുൽ വിരമിച്ചതിന് ശേഷമാണ് ഗ്യാസ് ഏജൻസിയുടെ ഉടമസ്ഥ തർക്കം സംബന്ധിച്ച കേസ് ഡൽഹി ഹൈക്കോടതിയിൽ വരുന്നത്.
ഗ്യാസ് ഏജൻസി മുമ്പ് നടത്തിക്കൊണ്ടിരുന്ന ദീപക് യാദവ് എന്ന വ്യക്തിയുടെ ഭാര്യ മോണിക്ക യാദവ് ആണ് ഏജൻസിയുടെ ഉടമസ്ഥത സംബന്ധിച്ച തർക്കം ഉന്നയിച്ച് കോടതിയെ സമീപിച്ചത്. ഈ ഹർജിയിൽ സിദ്ധാർഥ് മൃദുൽ മുൻ ജഡ്ജി ആണെന്ന് രേഖപ്പെടുത്തിയിരുന്നു. ഈ ഹർജിയിൽ തീരുമാനം എടുക്കാൻ ഡൽഹി ഹൈക്കോടതി ബിപിസിഎലിനോട് നിർദേശിച്ചിരുന്നു. തുടർന്ന് ബിപിസിഎൽ ആരോപണം സംബന്ധിച്ച് വിശദീകരണം തേടി നോട്ടീസ് നൽകിയെങ്കിലും സിദ്ധാർഥ് മൃദുൽ മറുപടി നൽകിയില്ല. ഇതേത്തുടർന്നാണ് ഗ്യാസ് ഏജൻസി ലൈസെൻസ് സസ്‌പെൻഡ് ചെയ്തത്.





























