കൊച്ചി: തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി. ഇതോടെ ആന്‍റണി രാജുവിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. വിചാരണക്കോടതി വിധിച്ച മൂന്നുവര്‍ഷം തടവ് നിലനില്‍ക്കും. ഹൈക്കോടതി സിംഗിൾ നെഞ്ചിന്റെതാണ് ഉത്തരവ്.അപ്പീലിലെ ഇടക്കാല ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.ശിക്ഷയും കുറ്റവിധിയും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ അപ്പീൽ നൽകിയെങ്കിലും, അപേക്ഷ കോടതി തള്ളിയിരുന്നു. വസ്തുതകളും നിയമവും പരിഗണിച്ചില്ലെന്നും രേഖകളുടെ വിലയിരുത്തൽ തെറ്റായിരുന്നുവെന്നും അപ്പീലിൽ പറയുന്നു.
നിലവിൽ സിറ്റിംഗ് എംഎൽഎ ആയിരിക്കേ ശിക്ഷ സ്റ്റേ ചെയ്താലും കുറ്റവിധി തന്നെ സ്റ്റേ ചെയ്തില്ലെങ്കിൽ അയോഗ്യത ഒഴിവാക്കാനാകില്ലെന്നാണ് അപ്പീലിലെ വാദം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശവും ഇതോടെ നഷ്ടമാകുമെന്നും ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ ആന്‍റണി രാജു പറഞ്ഞിരുന്നു. ജൂനിയർ അഭിഭാഷകനായിരുന്ന കാലത്ത് മയക്കുമരുന്ന് കേസിൽ വിദേശ പൗരനെ രക്ഷിക്കാൻ, തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്ന കേസിലാണ് മുൻ മന്ത്രിയും എംഎൽഎയുമായിരുന്ന ആന്റണി രാജുവിനെ കോടതി മൂന്നുവർഷത്തെ തടവിന് ശിക്ഷിച്ചിരുന്നത്.






























