ദില്ലി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി. രാഷ്ട്രീയം മുഴുവൻ സമയ ജോലിയായി കാണണമെന്ന് ശർമിഷ്ഠ മുഖർജി ചൂണ്ടിക്കാട്ടി. രാഷ്ട്രീയത്തിൽനിന്ന് ഇടയ്ക്ക് അപ്രത്യക്ഷനാകുന്ന രാഹുലിൻ്റെ പ്രവണതയ്ക്കെതിരെയാണ് ശർമിഷ്ഠ മുഖർജിയുടെ വിമർശനം. രാഹുൽ ഗാന്ധി കോൺഗ്രസിൻ്റെ മുഖമായി മാറിയ 2014 മുതൽ പാർട്ടി തുടർച്ചയായി തെരഞ്ഞെടുപ്പുകളിൽ തോൽക്കുകയാണെന്നും ശർമിഷ്ഠ മുഖർജി വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ഭാരത് ജോഡോ യാത്രയ്ക്ക് മികച്ച ഫലം ലഭിച്ചുവെന്നും തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 99 സീറ്റുകൾ നേടിയെന്നും ശർമിഷ്ഠ മുഖർജി പറഞ്ഞു. നിർഭാഗ്യവശാൽ, രാഹുൽ ഗാന്ധി ചില പരിപാടികൾ നടത്തുകയും പിന്നീട് അപ്രത്യക്ഷനാകുകയും ചെയ്യുന്നു. ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാർഷികത്തിൽ അദ്ദേഹം എവിടെയായിരുന്നുവെന്നും അവർ ചോദിച്ചു. “രാഷ്ട്രീയം എന്നത് 24 മണിക്കൂറും 365 ദിവസവുമുള്ള ഒരു ജോലിയാണ്. നിങ്ങൾ വരുന്നു, രണ്ട് ദിവസത്തിന് ശേഷം പുറത്തുപോകുന്നു. നിങ്ങൾ ചില റാലികൾ നടത്തുന്നു, കുറച്ചു ആളുകളെ കാണുന്നു, പിന്നീട് നിങ്ങൾ പുറത്തുപോകുന്നു. എന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയം ഇങ്ങനെയല്ല”- ശർമിഷ്ഠ മുഖർജി പറഞ്ഞു.






























