കോഴിക്കോട്: കേന്ദ്ര സർക്കാരിൻ്റെ പിഎംഎവൈ ഭവന പദ്ധതിയിൽ മന്ത്രി ഷാജിയും പിഎം ശ്രീയിൽ മന്ത്രി ഷംസുദ്ദീനും നടത്തിയ പ്രസ്താവനകൾ അഭിമാന ബോധമുള്ളവരെയും മതേതരവാദികളെയും വല്ലാതെ വേദനിപ്പിച്ചുവെന്ന് കെടി ജലീൽ. ഖാഇദെമില്ലത്തിൻ്റെ ‘ഈമാൻ’ വേണ്ട, സുധീരൻ്റേതെങ്കിലും വേണ്ടേ ലീഗേ എന്നും അദ്ദേഹം വിമർശിച്ചു. കേന്ദ്ര സർക്കാർ 2 ലക്ഷം രൂപയും തദ്ദേശ സ്ഥാപനങ്ങൾ 2 ലക്ഷം രൂപയും നൽകി പണിയുന്ന വീടിൻ്റെ മുന്നിൽ എംബ്ലം വെക്കണമെന്ന കേന്ദ്ര സർക്കാരിൻ്റെ വ്യവസ്ഥ അംഗീകരിക്കുന്നതിൽ തെറ്റില്ലെന്ന ഷാജിയുടെ അഭിപ്രായം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും അദ്ദേഹം ചൂണ്ടുക്കാണിക്കുന്നു. ഈ വിഷയത്തിൽ പിണറായി സർക്കാർ മുമ്പ് സ്വീകരിച്ച നിലപാടിനെയും അദ്ദേഹം പ്രശംസിച്ചു.
അത്തരത്തിൽ ഒരു വ്യവസ്ഥ അംഗീകരിച്ചു കൊണ്ടുള്ള പണം വേണ്ടെന്നുവെച്ച് 4 ലക്ഷം രൂപ വീതം വീടൊന്നിന് കടമെടുത്ത് അതിൻ്റെ പലിശ സർക്കാരും വർഷങ്ങൾ എടുത്ത് മുതൽ സംഖ്യ തദ്ദേശ സ്ഥാപനങ്ങളും നൽകി 5 ലക്ഷം വീടുകളാണ് 10 കൊല്ലം കൊണ്ട് പണി കഴിപ്പിച്ച് ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് സമ്മാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആ അഞ്ചു ലക്ഷം വീടുകളുടെ മുന്നിൽ ഒരു ബോർഡും ഫോട്ടോയും വെക്കാൻ പിണറായി ഉത്തരവിട്ടില്ലെന്ന് മാത്രമല്ല ഒരു ഭരണ കർത്താവിൻ്റെയും ചിത്രം പതിക്കരുതെന്ന് കട്ടായം പറയുകയും ചെയ്തെന്നും അദ്ദേഹം ഓർമിപ്പിച്ചു. വീടുകൾക്ക് മുമ്പിൽ മോദിയുടെ പടം വെക്കണമെന്ന് പറഞ്ഞാൽ അത് അംഗീകരിക്കാൻ മാത്രം ഗതികെട്ടവരല്ല മലയാളികളെന്ന് തദ്ദേശ മന്ത്രി മനസ്സിലാക്കണമെന്നും അദ്ദേഹം വിമർശിച്ചു.
മന്ത്രിക്കെന്ന പോലെ എല്ലാവർക്കും അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലീഗ് ജനങ്ങളിൽ നിന്ന് പണം പിരിച്ചു നൽകുന്ന വീടിന് പച്ച നിറം അടിക്കുന്ന പോലെയോ ബയ്തുറഹ്മ ബോർഡ് തൂക്കുന്നത് പോലെയോ അല്ല വീടിന് കാവി നിറം അടിക്കലും മോദിയുടെ ഫോട്ടോ സഹിതമുള്ള സ്റ്റിക്കർ ഒട്ടിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഇഡിയെ ഭയക്കുന്നത് കൊണ്ടാണ് ലീഗ് ഇത് പറയുന്നതെങ്കിൽ ചന്ദ്രിക പത്രത്തിൻ്റെ ബോർഡിനു മുകളിലും കള്ളപ്പണ ഇടപാടിൽ അന്വേഷണം നേരിടുന്ന ലീഗ് നേതാക്കളുടെ വീടിനു മുന്നിലും മോദിയുടെ ഫോട്ടോ പതിച്ച് സായൂജ്യമടഞ്ഞാൽ പോരെയെന്നും എന്തിന് പാവപ്പെട്ടവൻ്റെ മുഖത്ത് ചാണകം വാരി എറിയണമെന്നും അദ്ദേഹം പരിഹസിച്ചു.





























