തിരുവനന്തപുരം : ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇക്കാര്യത്തിൽ പരിശീലനമില്ലാതെ സർവീസിലെത്തുന്ന പോലീസുകാരിൽ ചിലർ ഭക്തരോട് അപമര്യാദയായി പെരുമാറുന്നുവെന്ന് പരാതിയുണ്ട്. കഴിഞ്ഞദിവസം ചേർന്ന ശബരിമല അവലോകനയോഗത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറാണ് പ്രശ്നം തുറന്നുപറഞ്ഞത്. മണ്ഡല-മകരവിളക്ക് സീസണിൽ പമ്പയിലും സന്നിധാനത്തും നിലയ്ക്കലും ഡ്യൂട്ടിക്കുവരുന്ന പോലീസുകാർക്ക് പെരുമാറ്റരീതിയെക്കുറിച്ച് ക്ലാസ് നൽകണമെന്നും ജയകുമാർ നിർദേശിച്ചു. ഇതിനായി പത്തനംതിട്ട എസ്.പി. ആർ. ആനന്ദിനെ ചുമതലപ്പെടുത്തി.
അയ്യപ്പഭക്തരോടുള്ള പോലീസ് പെരുമാറ്റം സംബന്ധിച്ച പരാതി ശബരിമലയിൽ പുതിയതല്ല. തിരക്ക് അനിയന്ത്രിതമാവുമ്പോൾ തള്ളിനീക്കുകയും വടി ഉപയോഗിക്കുകയും ചെയ്ത സംഭവങ്ങൾ മുൻപുണ്ടായിട്ടുണ്ട്. ഇതേത്തുടർന്ന് ദർശനത്തിനെത്തുന്നവരെ ‘സ്വാമി’ എന്ന് അഭിസംബോധന ചെയ്യണമെന്നും തിരക്ക് നിയന്ത്രിക്കാൻ ഒരു കാരണവശാലും വടി ഉപയോഗിക്കരുതെന്നും അപമര്യാദയായി പെരുമാറരുതെന്നും പോലീസിന് നിർദേശം നൽകിയിരുന്നു. ശബരിമല ഡ്യൂട്ടിയിൽ പോലീസ് സേന നേടിയെടുത്ത സത്‌പേരും ചെറുതല്ല. ലക്ഷക്കണക്കിനു ഭക്തരുടെ തിരക്കിനിടയിലും ക്ഷമയോടെ ക്രമീകരണം നടത്തുകയും വഴിതെറ്റുന്നവരെയും അവശരായവരെയും സഹായിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെക്കുറിച്ചുള്ള നല്ല അനുഭവങ്ങളും ഭക്തർ പങ്കുവെക്കാറുണ്ട്.






























