തൃശൂർ: പുലിക്കളി സംഘങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് മുൻ ടൂറിസം സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ചെയ്യാത്ത തെറ്റിന് രാഷ്ട്രീയത്തിന്റെ പേരിൽ അധമപ്രവർത്തനം നടത്തിയെന്ന് സുരേഷ് ഗോപി പറഞ്ഞു. മോദിയുടെയും അമിത്ഷായുടെയും സുരേഷ് ഗോപിയുടെയും വീട്ടിൽ നിന്നല്ല ഈ ഫണ്ട് കൊടുക്കുന്നതും. ഇന്ത്യയുടെ ഫണ്ടാണ് കൊടുക്കുന്നത്. സംഘങ്ങൾ മാനദണ്ഡങ്ങൾ തുടങ്ങി അംഗങ്ങൾ വായിച്ചു മനസ്സിലാക്കണമെന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ധനസഹായം കൈമാറുന്ന ചടങ്ങിലാണ് സുരേഷ് ഗോപിയുടെ വിമർശനം. വലിയ സന്തോഷത്തോടെ അല്ല ഈ പരിപാടിയിൽ പങ്കെടുക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. ടൂറിസം വകുപ്പും ഉദ്യോഗസ്ഥരും അധമ രാഷ്ട്രീയ പ്രവർത്തനം നടത്തി. നിരവധി തവണ ഈ പേരിൽ ടൂറിസം സെക്രട്ടറി ബിജുവിനെ വിളിച്ചു. തനിക്ക് ഇതിൽ ഭാഗമാകണമെന്ന് പറഞ്ഞതാണ്. പുലിക്കളി സംഘങ്ങൾക്ക് ഇതിനു മുൻപ് ഫണ്ട് അനുവദിച്ച ചരിത്രമില്ല. ലൊട്ടുലൊടുക്ക് ഓഫീസർക്കല്ല നിർദേശങ്ങൾ അയച്ചത്. ഒരു സംസ്ഥാനത്തിന്റെ വകുപ്പ് സെക്രട്ടറിക്കും കളക്ടർക്കുമാണ് അയച്ചതെന്നും മുൻ കളക്ടറേയും സുരേഷ് ഗോപി വിമർശിച്ചു.
താൻ ചെയ്യാത്ത തെറ്റിന്, ഇത് തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച പിശാചുക്കൾ പ്രായശ്ചിത്തം ചെയ്യണം. ഇൻക്രെഡിബിൾ ഇന്ത്യ ലോഗോ വന്നില്ല എന്നത് നിയമപരമായ തെറ്റാണ്. ആ വീഴ്ച്ച കേരളം ഏറ്റുപറഞ്ഞതോടെയാണ് ഫണ്ട് അനുവദിച്ചത്. ഇവിടെ നിന്ന് ജയിച്ച് മന്ത്രിയായ ഒരാളാണ് ഇതിന് കുട പിടിച്ചതെന്നും ഇത്രയും അധമനാകരുതെന്നും സുരേഷ് ഗോപി പറഞ്ഞു.





























