കൊല്ലം : കൈക്കൂലി കേസില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെ വിജിലന്‍സ് കോടതി ഏഴുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. പത്തനംതിട്ട ചെന്നീര്‍ക്കര സ്വദേശിയായ പരാതിക്കാരന്റെ പേരില്‍ ഉണ്ടായിരുന്ന കേസില്‍, പരാതിക്കാരന് അനുകൂലമായ രീതിയില്‍ കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയതാണ് കേസിനാസ്പദമായ സംഭവം. പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ മുന്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും നിലവില്‍ തൃശൂര്‍ മലക്കപ്പാറ പോലീസ് സ്റ്റേഷനിലെ സീനിയര്‍ പോലീസ് ഓഫീസറും പത്തനംതിട്ട കോന്നി സ്വദേശിയുമായ താജുദ്ദീന്‍ എ. യെയാണ് കുറ്റക്കാരനെന്ന് കണ്ടത്തി കൊല്ലം വിജിലന്‍സ് കോടതി ഏഴുവര്‍ഷം കഠിനതടവിനും 20,000 രൂപ പിഴയൊടുക്കുന്നതിനും ശിക്ഷിച്ചത്.
2014 ല്‍ പത്തനംതിട്ട ചെന്നീര്‍ക്കര സ്വദേശിയായ പരാതിക്കാരന്‍ പ്രതിയായി പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ അന്വേഷണത്തിലുണ്ടായിരുന്ന കേസില്‍ പരാതിക്കാരന് അനുകൂലമായി കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്, ഫയല്‍ കൈകാര്യം ചെയ്തിരുന്ന താജുദീന്‍ ഇരുപതിനായിരം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നു. കൈക്കൂലി തുകയുടെ ആദ്യ ഗഡുവായ പതിനായിരം രൂപ പരാതിക്കാരനില്‍ നിന്നും കൈപ്പറ്റിയ സമയം പത്തനംതിട്ട വിജിലന്‍സ് ഇയാളെ പിടികൂടുകയായിരുന്നു. കൊല്ലം വിജിലന്‍സ് ജഡ്ജി ഡോ.മോഹിത് സി.എസ് ആണ് വിധി പുറപ്പെടുവിച്ചത്. വിജിലന്‍സിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സിജു രാജന്‍ ഹാജരായി. പത്തനംതിട്ട വിജിലന്‍സ് യൂണിറ്റിലെ മുന്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി.ഡി രാധാകൃഷ്ണപിള്ളയാണ് കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























