കൊച്ചി: പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവിലിരുന്ന് വീണ്ടും ഭീഷണിയുമായി അർജുൻ ആയങ്കി. ഊന്നുകൽ സിഐയോടാണ് അർജുൻ ആയങ്കിയുടെ ഭീഷണി. ഒളിവിലുള്ള തന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കു എന്നാണ് അർജുൻ ആയങ്കിയുടെ വെല്ലുവിളി. ഹൈക്കോടതി ജാമ്യം തള്ളിയപ്പോൾ കീഴടങ്ങാം എന്ന് തീരുമാനിച്ചു. പക്ഷെ അല്ലാതെ പിടിച്ചെ മതിയാവു എങ്കിൽ പിടിക്ക്. ഇനി ജാമ്യം എടുത്തിട്ടേ വരു എന്നും പറ്റുമെങ്കിൽ പിടിക്കാനും അർജുൻ ആയങ്കി വെല്ലുവിളിച്ചു. ഇൻസ്റ്റഗ്രാമിലൂടെയാണ് അർജുൻ ആയങ്കിയുടെ വെല്ലുവിളി. കള്ളക്കേസിൽ കുടുക്കിയ കോതമംഗലം സിഐക്ക് പണി വെച്ചിട്ടുണ്ടെന്നും സന്ദേശത്തിൽ അർജുൻ ആയങ്കി പറയുന്നു. ഭീഷണി ശ്രദ്ധയിൽ പെട്ടെന്നും പരിശോധിക്കുകയാണെന്നും പോലീസ് അറിയിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ അര്‍ജുൻ ആയങ്കിയെയും സംഘത്തേയും കോതമംഗലം പോലീസ് കഴിഞ്ഞ മെയ് 3 ന് അറസ്റ്റ് ചെയ്തിരുന്നു.
റിസോര്‍ട്ടിൽ പാര്‍ട്ടി നടത്തി കൂറ്റകൃത്യം ആസൂത്രണം ചെയ്യുന്നതിനിടയിലാണ് ആയങ്കി സംഘം മെയ് 3 ന് പോലീസിന്‍റെ പിടിയിലായത്. ഇതുമായി ബന്ധപ്പെട്ടാണ് അർജുൻ ആയങ്കി കോതമംഗലം സി ഐക്കെതിരെ ഫേസ്ബുക്ക് കുറിപ്പ് വഴി പരസ്യ ഭീഷണിയും അധിക്ഷേപവും നടത്തിയത്. സമാധാനപരനായി പെൻഷൻ വാങ്ങി ശിഷ്ട ജീവിതം നയിക്കാൻ അനുവദിക്കില്ലെന്നായിരുന്നു അർജുൻ ആയങ്കിയുടെ പോസ്റ്റ്. ‘A1 Crime Number 665/2026’ എന്ന് പരാമർശിച്ചുകൊണ്ടുള്ള ആയങ്കിയുടെ കുറിപ്പ് ചർച്ചയായതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്. കോതമംഗലം എസ്എച്ച്ഒയ്ക്കെതിരായി വധഭീഷണി മുഴക്കിയ അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോതമംഗലം മജിസ്‌ട്രേറ്റ് കോടതില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.




























