മംഗളൂരു : മംഗളൂരു വിമാനത്താവളത്തിൽ സ്‌ഫോടക വസ്തു വെച്ച കേസിൽ അറസ്റ്റിലായ പ്രതിയുടെ ബാങ്ക് ലോക്കറിൽ സയനൈഡ് ശേഖരം. ഉഡുപ്പി കർക്കള സ്വദേശി ആദിത്യ റാവുവിന്റെ ലോക്കറിൽ നിന്നാണ് അന്വേഷണ സംഘം സയനൈഡ് കണ്ടെത്തിയത്. കർണാടക ബാങ്കിന്റെ ഉഡുപ്പി കുഞ്ചിബെട്ടു ബ്രാഞ്ചിൽ ലോക്കറിൽ ആണ് സയനൈഡ് സൂക്ഷിച്ചത്. ഫോറൻസിക് പരിശോധനയിൽ സയനൈഡ് ആണെന്ന് വ്യക്തമായിട്ടുണ്ട്.
ഈ മാസം 20 നു രാവിലെയാണു സ്ഫോടക വസ്തുക്കൾ നിറച്ച ബാഗ് മംഗളൂരു വിമാനത്താവളത്തിൽ നിന്ന് കണ്ടെടുത്തത്. കേസില്‍ ആദിത്യറാവുവിനെ 10 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. മംഗളുരു ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ആദിത്യറാവുവിനെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. ആദിത്യ റാവുവിന് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്താനായിട്ടില്ല. ബാഗ് വച്ചതു താനാണെന്ന് എംബിഎ മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരികൂടിയായ ഇയാള്‍ സമ്മതിച്ചതായി മംഗളൂരു പോലീസ് വ്യക്തമാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ കണ്ടത് ഇയാളെ തന്നെയാണെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.