പഴനി : വൻ കവർച്ചകൾ നടത്തുന്ന നാലുപേർ അറസ്റ്റിൽ. മധുര കൃഷ്ണാപുരം കോളനിയിലെ വൈരമണി (21), ജയ്ഹിന്ദുപുരം ബാലസുബ്രഹ്മണ്യൻ (27), കൽമേട് ഭാഗത്തുള്ള പഴനികുമാർ (25), ശിവ (19) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരിൽനിന്ന് 120 പവൻ സ്വർണാഭരണങ്ങളും നാല് ബൈക്കുകളും പോലീസ് പിടിച്ചെടുത്തു. കവർച്ചയിൽ ലഭിക്കുന്ന സ്വർണാഭരണങ്ങൾ വിറ്റ പണത്തിൽ ഇവർ ആഡംബര ബംഗ്ലാവ് നിർമിച്ചുവരുന്നതായി പോലീസ് കണ്ടെത്തി. ഇവരിൽ വൈരമണി ആന്ധ്രപ്രദേശിൽനിന്ന് ബൈക്ക് റേസിങ്ങിൽ പരിശീലനം നേടിയതാണ്.
മധുരയിൽ 13 ഇടങ്ങളിൽ ഇവർ ബൈക്കിലെത്തി മാലമോഷണമുൾപ്പെടെയുള്ള കവർച്ചകൾ തുടരെ നടത്തിയിരുന്നു. കവർച്ച കഴിഞ്ഞയുടൻ മിന്നൽവേഗത്തിൽ ബൈക്ക് ഓടിച്ചാണ് ഇവർ രക്ഷപ്പെട്ടിരുന്നത്. ഇതിനെത്തുടർന്ന് മധുര സിറ്റി അസിസ്റ്റന്റ് കമ്മീഷ്ണർമാരായ രവി, ഷൺമുഖം, ഇൻസ്പെക്ടർമാരായ ബാലമുരുകൻ, ഗണേഷൻ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് പ്രത്യേക പോലീസ് സംഘം അന്വേഷണം തുടങ്ങി. ഇതിൽ കവർച്ചനടന്ന ഭാഗങ്ങളിലുളള നൂറിലധികം സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധന നടത്തി.
ഇതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈയിൽനിന്ന് വൈരമണിയെ അറസ്റ്റ് ചെയ്തത്. വൈരമണിയിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മറ്റ് മൂന്നുപേർ കൂടി വലയിലായി. കുറ്റവാളികളെ പിടികൂടിയ സ്പെഷ്യൽ പോലീസ് സംഘത്തെ മധുര സിറ്റി പോലീസ് കമ്മിഷണർ പ്രേം ആനന്ദ് സിൻഹ അഭിനന്ദിച്ചു.