ചെങ്ങന്നൂര്‍ : ഇല്ലിമല-മൂഴിക്കൽത്തോടിന്റെ സംരക്ഷണഭിത്തി തകർന്നിട്ട് നാലുവർഷം. പാലത്തിന്റെ അനുബന്ധ പാതയുടെ മധ്യഭാഗത്ത് 80 മീറ്റർ നീളത്തിൽ വിണ്ടുകീറിയത് എപ്പോൾ വേണമെങ്കിലും തോട്ടിലേക്കു പതിക്കാം. നാലുവർഷം മുൻപാണ് സംരക്ഷണഭിത്തി തകർന്നത്. ഇതിനോടകം നാലുതവണ അടങ്കൽ തയ്യാറാക്കിയെങ്കിലും നിർമാണത്തിനു പണമനുവദിച്ചില്ല. ഉടൻ പണമനുവദിച്ച് പ്രശ്നത്തിനു പരിഹാരമുണ്ടാക്കാമെന്ന് അധികൃതർ പറയുന്നതല്ലാതെ നടപടിയില്ല. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തോടിന്റെ പ്രവൃത്തി ചെയ്യുമ്പോഴാണ് സംരക്ഷണഭിത്തി തകർന്നത്. ഇതിനുശേഷം ആഭാഗം പുനർനിർമിച്ചില്ല. പിന്നീട് ഒരോ വർഷം കഴിയുമ്പോഴും തകർച്ചയുടെ ആക്കം കൂടി. ഇപ്പോൾ വലിയ വാഹനങ്ങളൊന്നും സഞ്ചരിക്കില്ല.
മുന്നറിയിപ്പ് നൽകാൻ നാട്ടുകാർ തോടിന്റെ വശത്ത് മുള കെട്ടിയിട്ടുണ്ട്. ഇറിഗേഷൻ വകുപ്പാണ് പണമനുവദിക്കേണ്ടത്. ആദ്യം 12 ലക്ഷത്തിന്റെ അടങ്കലാണ് തയ്യാറാക്കിയതെങ്കിൽ ഏറ്റവും ഒടുവിൽ തയ്യാറാക്കിയത് 20 ലക്ഷത്തിന്റേതാണ്. പണമനുവദിച്ചാൽ കൽക്കെട്ട് പണിയാമെന്ന നിലപാടിലാണ് ഇറിഗേഷൻ വകുപ്പ്. അതേസമയം കൂടുതൽ ഭാഗം തകരാതിരിക്കാൻ എത്രയുംവേഗം തോടിന്റെ ഭിത്തികെട്ടി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.





























