ആലപ്പുഴ: വീട്ടിലിരുന്ന് പാർട്ട് ടൈം ജോലി ചെയ്ത് വലിയ വരുമാനം നേടാമെന്ന് വിശ്വസിപ്പിച്ച് യുവതിയുടെ പക്കൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ നാല് യുവാക്കൾ അറസ്റ്റിൽ. കായംകുളം, പത്തിയൂർ സ്വദേശികളായ ആദിൽ മോൻ (21), സെയ്താലി (22), മുഹ്സിൻ (28), ആരോമൽ (22) എന്നിവരാണ് കുറത്തികാട് പൊലീസിന്റെ പിടിയിലായത്. കുറത്തികാട് സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. സമാനമായ രീതിയിൽ മറ്റ് പലരിൽ നിന്നും പണം തട്ടിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ മാവേലിക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
തട്ടിപ്പിനായി സംഘം ഉപയോഗിച്ചത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായിരുന്നു. ഇൻസ്റ്റാഗ്രാം വഴി ആകർഷകമായ പരസ്യം നൽകി ഇരകളെ പരിചയപ്പെട്ട ശേഷം വാട്സ്ആപ്പ് വഴി കൂടുതൽ വിവരങ്ങൾ നൽകി വിശ്വാസം നേടിയെടുക്കും. തുടർന്ന് ടെലിഗ്രാം അക്കൗണ്ടിലേക്ക് ലിങ്ക് അയച്ചു നൽകി വിവിധ ടാസ്‌കുകൾ നൽകുകയും ലാഭവിഹിതം വാഗ്ദാനം ചെയ്യുകയുമായിരുന്നു തട്ടിപ്പിന്റെ രീതി. ഇത്തരത്തിൽ വിവിധ അക്കൗണ്ടുകളിലേക്ക് പല പ്രാവശ്യമായി യുവതിയിൽ നിന്ന് 1,78,000 രൂപ പ്രതികൾ കൈക്കലാക്കി. ഒന്നാം പ്രതിയും രണ്ടാം പ്രതിയുമാണ് നേരിട്ട് പണം കൈപ്പറ്റിയത്.





























