ചെന്നൈ : മൂന്നു വിവാഹബന്ധങ്ങളിലും കുട്ടികളില്ലാതിരുന്നതോടെ 13-കാരിയെ കല്യാണം കഴിച്ച സർക്കാർ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട്ടിലെ അരിയലൂർ ജില്ലയിലെ ജയംകൊണ്ടത്താണ് സംഭവം നടന്നത്. പെൺകുട്ടി ഗർഭിണിയായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ജയംകൊണ്ടം ബസ് ഡിപ്പോയിലെ ഡ്രൈവർ പെരിയകറുക്കൈ സ്വദേശി ആർ. രാധാകൃഷ്ണനെയും (40) വിവാഹത്തിന് കൂട്ടുനിന്നതിന് പെൺകുട്ടിയുടെ അമ്മയെയും ജയംകൊണ്ടം ഓൾ വുമൻ പോലീസ് അറസ്റ്റു ചെയ്തു. രാധാകൃഷ്ണന്റെ അമ്മ രുക്മിണിയെ അന്വേഷിച്ചു വരുകയാണെന്നും പോലീസ് അറിയിച്ചു.
മുമ്പ് മൂന്നുതവണ വിവാഹം ചെയ്തിട്ടുള്ള രാധാകൃഷ്ണൻ കുട്ടികളില്ലാത്തതിനാൽ ഭാര്യമാരെ ഉപേക്ഷിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിനിടയിലാണ് കടലൂർ സ്വദേശിനിയായ കുട്ടിയുടെ അമ്മയുമായി അടുപ്പത്തിലായത്. അങ്ങനെ അവരുടെ ഇളയമകളായ പതിമൂന്നുകാരിയുമായി രാധാകൃഷ്ണൻ വിവാഹം ഉറപ്പിച്ചു. സ്കൂൾവിദ്യാർഥിനിയായ പെൺകുട്ടിയുടെ എതിർപ്പു വകവെക്കാതെ രാധാകൃഷ്ണന്റെയും പെൺകുട്ടിയുടെയും അമ്മമാർ ചേർന്ന് ക്ഷേത്രത്തിൽവെച്ച് വിവാഹം നടത്തി. വൈകാതെ പെൺകുട്ടി ഗർഭിണിയായി. അതോടെ നാട്ടുകാരിൽ ചിലർ ജില്ലാ ശിശുക്ഷേമസമിതിയെ അറിയിച്ചു. സമിതി പ്രാഥമികാന്വേഷണം നടത്തിയശേഷം പോലീസിൽ പരാതി നൽകി. പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. പിടിയിലായവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.





























