പാരിസ്: ഗസ്സ-ലബനാൻ ആക്രമണം അവസാനിപ്പിക്കാതെ ഇസ്രായേലിനോടുള്ള നിലപാട് മയപ്പെടുത്തില്ലെന്നു വ്യക്തമാക്കി ഫ്രാൻസ്. അടുത്ത മാസം പാരിസിൽ നടക്കാനിരിക്കുന്ന പ്രതിരോധ വ്യാപാര പ്രദർശനത്തിൽ ഇസ്രായേൽ കമ്പനികൾക്കു വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ഫ്രാൻസ്. ലോകത്തെ മുൻനിര പ്രതിരോധ എക്‌സിബിഷനുകളിലൊന്നായ ‘യൂറോനേവൽ 2024’ ട്രേഡ് ഷോയിലാണ് ഇസ്രായേൽ കമ്പനികൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. യൂറോനേവൽ ഷോയുടെ 29-ാമത് എഡിഷനാണ് പാരിസിലെ നോർഡ് വില്ലെപിന്റ് കൺവെൻഷൻ സെന്ററിൽ നവംബർ നാലു മുതൽ ഏഴുവരെ നടക്കാനിരിക്കുന്നത്. പ്രദർശനത്തിൽ ഇസ്രായേൽ പ്രതിനിധികൾക്കു പങ്കെടുക്കാം. എന്നാൽ, ഇസ്രായേൽ കമ്പനികൾക്കും കോൺട്രാക്ടർമാർക്കും തങ്ങളുടെ ആയുധങ്ങളും പ്രതിരോധസന്നാഹങ്ങളും പ്രദർശിപ്പിക്കാനാകില്ലെന്ന് ഫ്രഞ്ച് മാധ്യമമായ ‘പൊളിറ്റികോ’ റിപ്പോർട്ട് ചെയ്തു. ഏതാനും മാസങ്ങൾക്കിടെ ഇതു രണ്ടാം തവണയാണ് ഇസ്രായേൽ ആയുധ കമ്പനികൾക്കെതിരെ ഫ്രാൻസിന്റെ നടപടിയുണ്ടാകുന്നത്. കഴിഞ്ഞ ജൂണിൽ നടന്ന ലോകത്തെ തന്നെ ഏറ്റവും വലിയ ആയുധ പ്രദർശനങ്ങളിലൊന്നായ ‘യൂറോസാറ്ററി’യിലും ഇസ്രായേൽ കമ്പനികൾക്ക് ഫ്രാൻസ് വിലക്കേർപ്പെടുത്തിയിരുന്നു. നടപടി അവസാനനിമിഷം ഫ്രഞ്ച് കോടതി സ്‌റ്റേ ചെയ്‌തെങ്കിലും കമ്പനികൾക്ക് എക്‌സ്ബിഷനിൽ പങ്കെടുക്കാനായില്ല.
യൂറോപ്പിലെ ഏറ്റവും വലിയ നാവിക പ്രതിരോധ വ്യാപാര പ്രദർശനമാണ് യൂറോനേവൽ. പ്രതിരോധ നിക്ഷേപരംഗത്തെ പുതിയ സാധ്യതകൾ തുറക്കുന്നതിനൊപ്പം ആഗോള പ്രതിരോധ-ആയുധ കമ്പനികൾക്കു ശക്തിപ്രകടനത്തിനുള്ള വേദി കൂടിയാണിത്. ബ്രിട്ടീഷ് ബഹുരാഷ്ട്ര ബഹിരാകാശ, പ്രതിരോധ കമ്പനിയായ ബിഎഇ സിസ്റ്റംസ്, ഫ്രാൻസിലെ ഏറ്റവും വലിയ നാവിക പ്രതിരോധ കമ്പനിയായ നേവൽ ഗ്രൂപ്പ്, ഇറ്റലിയിലെ ട്രിസ്റ്റെ ആസ്ഥാനമായുള്ള കപ്പൽ നിർമാണ കമ്പനിയായ ഫിൻകാന്റിയേരി, നെതർലൻഡ്‌സിലെ ആംസ്റ്റർഡാം ആസ്ഥാനമായുള്ള യൂറോപ്യൻ പ്രതിരോധ വ്യവസായ കമ്പനിയായ കെഎൻഡിഎസ് തുടങ്ങി ലോകത്തെ മുൻനിര കമ്പനികൾ പ്രദർശനത്തിന്റെ ഭാഗമാകുന്നുണ്ട്.





























