മംഗലപുരം: ക്ലർക്കായി ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ. മംഗലപുരം കിണറ്റുവിള വീട്ടിൽ കണ്ണൻ എന്ന രഞ്ജിത്തി(25)നെയാണ് അറസ്റ്റ് ചെയ്തത്. പണം തട്ടിയെടുത്തെന്ന പരാതിയിൽ മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. കയർ ബോർഡ് ജീവനക്കാരനെന്ന വ്യാജ ഐഡി കാർഡ് കാണിച്ചാണ് നിരവധി പേരിൽ നിന്നായി രഞ്ജിത് പണം തട്ടിയെടുത്തത്. മുരുക്കുംപുഴ സ്വദേശിയുടെ ഭാര്യയ്ക്ക് കയർബോർഡിന്റെ സെക്രട്ടറിയേറ്റിലുള്ള സെക്ഷൻ ഓഫീസിൽ യുഡി ക്ലർക്കായി ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകി 2022 നവംബർ 24ന് 50,000 രൂപ വാങ്ങിയിരുന്നു.
തുടർന്ന്, കഴിഞ്ഞ ജനുവരി രണ്ടിന് നിയമന ഉത്തരവും തിരിച്ചറിയൽ രേഖയും നൽകിയശേഷം 14,000 രൂപ കൂടി രഞ്ജിത് വാങ്ങി. വരുന്ന അഞ്ചിനു ജോലിക്ക് പ്രവേശിക്കണമെന്നും താൻ കൂടി ജോലി സ്ഥലത്തുവന്നു എല്ലാവരെയും പരിചയപെടുത്താമെന്നും രഞ്ജിത് പറഞ്ഞിരുന്നു. തുടർന്ന്, നടത്തിയ അന്വേഷണത്തിലാണ് രേഖകൾ വ്യാജമാണെന്ന് തെളിഞ്ഞത്. ഇയാൾക്കെതിരെ കടക്കാവൂർ പോലീസ് സ്റ്റേഷനിലും കേസ് എടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.