തിരുവനന്തപുരം: മെസ്സിയെ മറയാക്കി നടന്ന തട്ടിപ്പ് അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക സംഘം ഇന്ന് ആദ്യ യോഗം ചേരും. ഇന്ന് വൈകുന്നേരമാണ് യോഗം. ഓരോ ഉദ്യോഗസ്ഥരും അന്വേഷിക്കേണ്ട കാര്യങ്ങളിൽ തീരുമാനമെടുക്കും. സർക്കാരിൽ നിന്നും കിട്ടേണ്ട വിവരങ്ങൾക്കായി ചീഫ് സെക്രട്ടറിക്ക് കത്ത് നൽകും. സ്പോണ്‍സറായി ആർബിസിയെ തിരഞ്ഞെടുത്തതും അബ്ദുറഹ്മാന്‍റെ സ്പെയിൻ സന്ദർശനവുമടക്കം9 കാര്യങ്ങളാണ് അന്വേഷണ സമിതിയുടെ ആദ്യ പരിഗണനയിലുള്ളത്. ആദ്യഘട്ടത്തിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ്ങിനെ പ്രധാന സ്പോൺസറായി തിരഞ്ഞെടുത്തതിലേക്ക് നയിച്ച പ്രക്രിയയും സാഹചര്യങ്ങളും GoatAd ഉൾപ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളുടെയും ഇടനിലക്കാരുടെയും പങ്കും ഉൾപ്പെടെ വിശദമായി പരിശോധിക്കും. ഏതെങ്കിലും സ്വകാര്യ സ്ഥാപനങ്ങൾക്ക് അവിഹിത ആനുകൂല്യങ്ങളോ സാമ്പത്തിക നേട്ടങ്ങളോ നൽകിയിട്ടുണ്ടോ എന്നും വഴിവിട്ട സഹായങ്ങളിലൂടെ സർക്കാരിനോ പൊതു സ്ഥാപനങ്ങൾക്കോ സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടോ എന്നും സംഘം അന്വേഷിക്കും.
പദ്ധതിയുടെ ഫണ്ടിന്റെയും സ്പോൺസർഷിപ്പ് തുകകളുടെയും ഉറവിടം, ബന്ധപ്പെട്ട വ്യക്തികളും സ്ഥാപനങ്ങളും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ എന്നിവയും അന്വേഷണ പരിധിയിലുണ്ട്. കൂടാതെ സർക്കാർ ഉത്തരവുകൾ, അനുമതികൾ, ഇളവുകൾ, പൊതുമുതലുകളുടെ ഉപയോഗം എന്നിവ അനുവദിച്ച സാഹചര്യങ്ങളും പൊതുസ്വത്ത് സ്വകാര്യ കമ്പനിക്ക് വിട്ടുനൽകാൻ സർക്കാർ ഉത്തരവിറക്കാൻ ഇടയായ പശ്ചാത്തലവും പരിശോധിക്കും.






























