കോഴിക്കോട് : മുഖ്യമന്ത്രി ഉൾപ്പെടെ സംസ്ഥാന മന്ത്രിസഭമുഴുവൻ വെള്ളി, ശനി ദിവസങ്ങളിൽ ക്ലാസിലിരുന്ന് പഠിക്കും. സംസ്ഥാനത്തിന്റെ ദീർഘകാല വികസന സാധ്യതകളും ഭാവിവെല്ലുവിളികളും ചർച്ചചെയ്യാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം.) കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ‘റീഇമാജിനിങ് കേരളം’ എന്ന ദ്വിദിന നേതൃശില്പശാലയിലാണ് മന്ത്രിമാർ പങ്കെടുക്കുക. ഐ.ഐ.എമ്മിൽ താമസിച്ചാകും പഠനം. കേരളത്തിന്റെ ഭാവിവികസനത്തിന് പുതിയ ആശയങ്ങളും തന്ത്രപരമായ സമീപനങ്ങളും രൂപപ്പെടുത്തുന്നതിനുള്ള സംവാദ വേദിയായാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നതിനായി മന്ത്രിമാരിൽ പലരും വ്യാഴാഴ്ച വൈകീട്ട് കോഴിക്കോട്ടെത്തി.
നിർമിതബുദ്ധിയുടെ കാലത്തെ നേതൃത്വം, നയങ്ങൾ ജനജീവിതത്തിൽ സുസ്ഥിരമായ മാറ്റങ്ങളാക്കുന്നതിനുള്ള സമീപനം, കാലാവസ്ഥാപ്രതിരോധം, സമൂഹാധിഷ്ഠിത ദുരന്തനിവാരണം, പൊതുജനാരോഗ്യവും വയോജന സമൂഹവും, സിൽവർ ഇക്കോണമി, കേരളത്തിന്റെ സാമ്പത്തിക-ധനകാര്യ അടിത്തറ, തൊഴിൽസംരംഭകത്വം, നൈപുണിവികസനം, ഉന്നത വിദ്യാഭ്യാസത്തിലെ മികവ്, കേരളത്തെ ആഗോള ബ്രാൻഡായി ഉയർത്തുന്നതിനുള്ള സാധ്യത, എന്നിവയാണ് വിഷയങ്ങൾ.
ഐ.ഐ.എം. അധ്യാപകരോടൊപ്പം ജപ്പാനിലെ കിയോ സർവകലാശാല, കിങ്സ് കോളേജ് ലണ്ടൻ എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധർ സെഷനുകൾ നയിക്കും. ആരോഗ്യവും ക്ഷേമവും സംബന്ധിച്ച പ്രത്യേക സെഷന് അരവിന്ദ് ഐ കെയർ സിസ്റ്റം ചീഫ് മെഡിക്കൽ ഓഫീസറും ഡയറക്ടർ പ്രോജക്ട്‌സുമായ ഡോ. അരവിന്ദ് ശ്രീനിവാസൻ, നാരായണ ഹെൽത്ത് ചെയർമാൻ ഡോ. ദേവി ഷെട്ടി എന്നിവർ നേതൃത്വംനൽകും.
































