പട്‌ന: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ അണ്ടർകവർ ഏജന്റ് ആണെന്ന് പരിചയപ്പെടുത്തി തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. ഐഎഎസ് ഉദ്യോഗസ്ഥനാണെന്ന് വ്യാജമായി അവകാശപ്പെട്ട മനീഷ് കുമാർ ഗുപ്ത എന്ന ചിക്കു ആണ് അറസ്റ്റിലായത്. അറസ്റ്റിന് പിന്നാലെ ഇയാളുടെ 100 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ കണ്ടെത്തിയതായും പൊലീസ് അറിച്ചു. ബിഹാറിലെ ഖഗാരിയ ജില്ലയിൽ ഗോഗ്രി പൊലീസാണ് നടപടി സ്വീകരിച്ചത്. ശനിയാഴ്ച ജമാൽപൂർ ബസാറിലെ ഇയാളുടെ സ്ഥാപനങ്ങളിലും വസതിയിലും ജില്ലാ ഇൻവെസ്റ്റിഗേഷൻ യൂണിറ്റും ഗോഗ്രി പോലീസും സംയുക്തമായി നടത്തിയ റെയ്ഡ് ഏഴര മണിക്കൂറോളമാണ് നീണ്ടത്.
ഐഎഎസ് പദവിയുണ്ടെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി ബന്ധമുണ്ടെന്നും അവകാശപ്പെട്ട് ഉപയോഗിച്ച് മനീഷ് കുമാർ ഗുപ്ത ബിഹാറിലെ വിവിധ ജില്ലകളിൽ തട്ടിപ്പ് നടത്തിയതായാണ് പൊലീസ് പറയുന്നത്. തട്ടിപ്പിന് വിശ്വാസ്യത നൽകുന്നതിനായി സ്വകാര്യ ആഡംബര വാഹനങ്ങളിൽ ഐഎഎസ്, ഗവൺമെൻ്റ് ഓഫ് ഇന്ത്യ എന്നീ ബോർഡുകളും ഇയാൾ ഘടിപ്പിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. ഇയാളുടെ വസതിയിൽ നടത്തിയ റെയ്ഡിനിടെ രണ്ട് ആഡംബര വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഇരു വാഹനങ്ങളിലും ഗവൺമെൻ്റ് ഓഫ് ഇന്ത്യ എന്ന ബോർഡ് സ്ഥാപിച്ചിരുന്നു.
ഏകദേശം 31 ലിറ്റർ വിദേശമദ്യവും പരിശോധനയിൽ കണ്ടെത്തി. ഇതിൽ ഒരു കുപ്പിക്ക് ഒരു ലക്ഷം രൂപയിലധികം വിലയുണ്ടെന്നാണ് റെയ്ഡ് നടത്തിയ സംഘത്തിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ പറഞ്ഞത്. സംഭവത്തിൽ എക്സൈസ് ആൻഡ് പ്രൊഹിബിഷൻ നിയമപ്രകാരം പ്രത്യേക കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാൻ, ബാരസിംഗ എന്നിവയുടെ കൊമ്പുകളും പൊലീസ് കണ്ടെത്തി. കൂടാതെ അഞ്ച് ആപ്പിൾ മൊബൈൽ ഫോണുകൾ, 20 ക്രെഡിറ്റ് കാർഡുകൾ, എട്ട് ഡെബിറ്റ് കാർഡുകൾ, നാല് ചെക്ക് ബുക്കുകൾ, മറ്റ് നിരവധി രേഖകൾ എന്നിവയും പിടിച്ചെടുത്തു.
മനീഷ് കുമാർ ഗുപ്ത ഏറെക്കാലമായി അജിത് ഡോവലിന്റെ ‘കവർ ഏജന്റ്’ എന്ന നിലയിൽ സ്വയം പരിചയപ്പെടുത്തുകയും ഐഎഎസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റായി അവകാശപ്പെടുകയും ചെയ്തിരുന്നതായാണ് ഖഗാരിയ പൊലീസ് സൂപ്രണ്ട് ഭാനു പ്രതാപ് സിങ്ങിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇയാളുടെ മുൻകാല വിവരങ്ങളും പശ്ചാത്തലവും പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഗുപ്തയുടെ പേരിലുള്ളതായി പറയപ്പെടുന്ന സ്വത്തുക്കളുടെ ഉറവിടം, വാഹനങ്ങൾ, മറ്റ് രേഖകൾ എന്നിവ സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെയ്ഡിൽ പിടിച്ചെടുത്ത രേഖകളും സർക്കാർ ഔദ്യോഗിക ചിഹ്നങ്ങളും യഥാർഥമാണോയെന്നും പരിശോധിച്ചുവരികയാണ്.

































