കണ്ണൂർ: ഇന്ത്യയിലും വിദേശത്തും ജോലി നൽകാമെന്ന് വാഗ്‌ദാനം ചെയത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത ആൾ പോലീസ് പിടിയിൽ. റെയിൽവേ സൈന്യം എന്നിവിടങ്ങളിലും വിദേശത്തും ജോലി നൽകാമെന്ന വ്യാജേന നിരവധിപ്പേരിൽ നിന്നും പണം തട്ടിയെടുത്ത ആളാണ് അറസ്റ്റിലായത്. സംഭവത്തിൽ കൊട്ടാരക്കര വാളകം പൂവത്തുങ്കൽ എസ്.സന്തോഷ് കുമാറിനെയാണ് ക്രൈം ബ്രാഞ്ച് പിടികൂടിയത്. ഇയാളുടെ പേരിൽ കേരളത്തിലും കർണാടകത്തിലും നിരവധി കേസുകലുണ്ടെന്നാണ് വിവരം. കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അറസ്റ്റിലായ സന്തോഷ് കുമാറിനെതിരെ കണ്ണൂർ, കാട്ടാക്കട, കനകക്കുന്ന്, പന്തളം, അടൂർ, ഏനാത്ത്, പുളികീഴ്, ഹരിപ്പാട്, കർണാടകയിലെ മംഗളൂരു ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിലായി 11 കേസുകൾ നിലവിലുണ്ട്.
ഇന്ത്യയിലും വിദേശത്തും സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലിയും വീസയും വാഗ്ദാനം ചെയ്താണ് പ്രതി ആളുകളിൽ നിന്നും ലക്ഷങ്ങൾ തട്ടിയത്. കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ പി.പി. പ്രമോദ്, പി. ഷിനോജ്, കെ. ബിജു തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മുങ്ങി നടക്കുകയായിരുന്ന ഇയാളെ എറണാകുളം കാക്കനാട് വച്ചാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.





























