തിരുവനന്തപുരം: ക്രിമിനൽ കേസുകളിലെ പ്രതിയായ അർജ്ജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേരെ തിരുവനന്തപുരത്ത് കസ്റ്റഡിയിലെടുത്തു. തുമ്പ, തമ്പാനൂർ പോലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഷൈജു, ഷാ, ശങ്കു, വെങ്കിടേഷ്, സംഗീത സുരേഷ്, ആദിത്യൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്താകെ അർജുൻ ആയങ്കിക്കെതിരെ 23 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വ്യാപകമായ തെരച്ചിലിനിടയിലും അർജുൻ ആയങ്കിയിലേക്ക് എത്താനാകാതെ കുഴങ്ങുകയാണ് പോലീസ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കിക്കായി സമീപ ജില്ലകളിലും വിവിധ അതിർത്തികളിലും പോലീസ് വ്യാപക തെരച്ചിലാണ് നടത്തിവരുന്നത്. അർജുൻ ഇതിനോടകം സംസ്ഥാനം വിട്ടിട്ടുണ്ടാകാമെന്നാണ് പോലീസിന്റെ പ്രധാന സംശയം.
ഒളിവിലിരിക്കെ വരുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ അർജുൻ തന്നെയാണോ ഇടുന്നത് അതോ മറ്റാരെങ്കിലുമാണോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. അതിനിടയിലും സോഷ്യൽ മീഡിയയിൽ വെല്ലുവിളി തുടർന്ന് അർജുൻ ഇന്നലെ രാത്രിയും പുതിയ പോസ്റ്റുമായി രംഗത്തെത്തി. “തങ്ങളെ തീവ്രവാദിയാക്കിയത് സിസ്റ്റമാണെന്നും മുട്ടിന് താഴെ വെടിവച്ചാലും മുട്ടുകുത്തില്ല” എന്നുമാണ് അർജുൻ പോസ്റ്റിൽ കുറിച്ചത്. ഈ പോസ്റ്റിന് താഴെ നിരവധി പിന്തുണയുമായി വിവിധ ഹാൻഡിലുകളിൽ നിന്നുള്ള കമന്റുകളും എത്തിയിട്ടുണ്ട്. അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ശക്തമാക്കിയിരിക്കുകയാണ്.



























