കോട്ടയം : ഐ.പി.എസ്. ട്രെയിനിയെന്ന് പരിചയപ്പെടുത്തി ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദത്തിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കോട്ടയം വടവാതൂർ വിജയപുരം പാട്ടുകളത്തിൽ വീട്ടിൽ ആദിത്യൻ പി. അജയനെയാണ് (22) കോട്ടയം വെസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. പുതുപ്പള്ളി കൈതേപ്പാലത്തുള്ള ബാറിൽ എയർഗൺ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ ആറുമാസം മുൻപ് ഇയാളെ കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വിവിധ പോലീസ് സ്റ്റേഷനുകളിലും ഐ.പി.എസ്. ട്രെയിനി എന്ന പേരിൽ യുവാവ് എത്തിയിരുന്നതായും കണ്ടെത്തി. തട്ടിപ്പ് കേസുകളിൽ ഐ.പി.എസ്.കാരൻ എന്ന പേരിൽ ഇടനിലനിന്ന് വാഹനം തട്ടിയെടുത്തതിനും ഇയാൾക്കെതിരേ കേസുണ്ട്. എസ്.ഐ. വി.എസ്. ഗിരീഷ്‌കുമാർ, സി.പി.ഒ.മാരായ ടി.കെ. രൂപേഷ്, അരുൺകുമാർ, മനോജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് െചയ്തു.































