കോന്നി : കോന്നി നഗരത്തിൽ ഇരുചക്ര വാഹനങ്ങളിൽ അഭ്യാസ പ്രകടനങ്ങൾ നടത്തുന്ന യുവാക്കൾ അപകടം ക്ഷണിച്ച് വരുത്തുന്നു. കോന്നി നഗരത്തിൽ വലിയ വാഹന തിരക്കുള്ളപ്പോൾ ആണ് അമിത വേഗതയിൽ നഗരത്തിലൂടെ യുവാക്കൾ ചീറിപായുന്നത്. കോന്നി ചൈനാ മുക്കിൽ എ ഐ ക്യാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവർ കാലുകൾ കൊണ്ട് നമ്പർ പ്ളേറ്റ് മറച്ച് പിടിച്ചാണ് ബൈക്കിലും സ്‌കൂട്ടറിലും യാത്ര ചെയ്യുന്നത്. നിരോധിച്ച എയർഹോൺ ഘടിപ്പിച്ചിട്ടുള്ള ഓട്ടോ റിക്ഷകൾ അടക്കം നഗരത്തിൽ സവാരി നടത്തുന്നുണ്ട്. എന്നിട്ടും ഇവർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കപെടുന്നില്ല. കോന്നി മാമ്മൂട് അടക്കമുള്ള ഭാഗങ്ങളിൽ ഇരുചക്ര വാഹനങ്ങളിൽ സംസ്ഥാന പാതയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തി സമൂഹ മാധ്യങ്ങൾ വഴി പ്രചരിപ്പിക്കുന്ന സംഭവങ്ങളും അനവധിയാണ്.
ഇളകൊള്ളൂർ പള്ളിപടി ഭാഗത്ത് റോഡിലെ മഞ്ഞ വരകൾ മറികടന്നാണ് ബൈക്ക് യാത്രക്കാർ അടക്കം യാത്ര ചെയ്യുന്നത്. മുൻപ് ഈ തരത്തിൽ കെ എസ് ആർ റ്റി സി മഞ്ഞ വര മറികടന്നതിനെ തുടർന്നാണ് വലിയ അപകടത്തിന് കാരണമായത്. സീബ്രാ വരകൾ ഉള്ള സ്ഥലങ്ങളിൽ റോഡ് മറികടക്കാൻ ആളുകൾ ഒരു വശത്ത് കാത്ത് നിന്നാലും വാഹനങ്ങൾ നിർത്തികൊടുക്കാൻ ഡ്രൈവർമാർ തയ്യാറാകുന്നില്ല എന്നും ആക്ഷേപമുണ്ട്. ചെറുതും വലുതുമായ നൂറിലേറെ അപകടങ്ങൾ നടക്കുകയും ഇതിൽ ആളുകൾ മരണപ്പെടുകയും ചെയ്തിരുന്നു. സംസ്ഥാന പാതയിൽ ആവശ്യമായ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാത്തതും അപകട മേഖല തിരിച്ചറിയാൻ കഴിയാതെ പോകുന്നുണ്ട്. കെ എസ് റ്റി പി ഇത്തരത്തിൽ സിഗ്നൽ സ്ഥാപിച്ചെങ്കിൽ മാത്രമേ അപകടങ്ങൾ കുറക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കഴിയുള്ളു എന്ന് മോട്ടോർ വാഹന വകുപ്പും പറയുന്നു.





























