തിരുവനന്തപുരം : കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ ജീവനക്കാരുടെ ശമ്പളമോ പെൻഷനോ മുടങ്ങില്ലെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി എംഡി, ഗതാഗത സെക്രട്ടറി എന്നിവരുമായി മന്ത്രി ചർച്ച നടത്തി. പദ്ധതി നടപ്പിലാക്കുമ്പോൾ ടിക്കറ്റ് വരുമാനത്തിൽ മാത്രം ഏകദേശം 112 കോടി രൂപയുടെ നഷ്ടം കെഎസ്ആർടിസിക്ക് ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. എങ്കിലും, ഈ പദ്ധതി സർക്കാരിന്റെ പ്രത്യേക പ്രോഗ്രാം ആണെന്നും ഇതിന് ശമ്പളവും പെൻഷനുമായി യാതൊരു സാമ്പത്തിക ബന്ധവുമില്ലെന്നും മന്ത്രി അറിയിച്ചു.
ജീവനക്കാർക്ക് എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. വർധിച്ചുവരുന്ന ഇന്ധനവില ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും, പദ്ധതിക്കായി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഒരു ഫിനാൻഷ്യൽ റോഡ് മാപ്പും പുതിയ സ്കീമും തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ എന്നും അദ്ദേഹം പറഞ്ഞു.






























