ഇംഫാൽ : വംശീയ അക്രമങ്ങളുടെ തീക്കനലുകൾ അടങ്ങാത്ത മണിപ്പുരിൽ സ്ഥിതിഗതികൾ വീണ്ടും അതിരൂക്ഷമാകുന്നു. ഒരു മാസമായി കാണാതായ ആറ് നാഗാ വംശജരുടെ ശരീരഭാഗങ്ങൾ കുക്കി ഭൂരിപക്ഷ മേഖലകളിൽ നിന്ന് കണ്ടെടുത്തതിന് പിന്നാലെ സംസ്ഥാനത്ത് വീണ്ടും സംഘർഷം. ഇൻഡോ-മ്യാൻമർ അതിർത്തിയോട് ചേർന്നുള്ള കുക്കി-സോ ഗ്രാമത്തിലുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഇതോടെ സംസ്ഥാനം വീണ്ടും യുദ്ധക്കളമായി മാറി. കാൻജോങ് ജില്ലയിലെ കുൽത്തു ഗ്രാമത്തിൽ നടന്ന ആക്രമണത്തിൽ നിരവധി വീടുകളും അക്രമികൾ തീയിട്ടു നശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെ ആയുധങ്ങളുമായി ഗ്രാമത്തിൽ അതിക്രമിച്ചു കയറിയ സംഘം ജനങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. കുക്കി ബാപ്റ്റിസ്റ്റ് ചർച്ചിലെ ചീഫ് ഡീക്കനായ ലെറ്റ്മിൻലുൻ ഹാഒകിപ് (35), ചർച്ച് യൂത്ത് ചെയർമാൻ ലുൻമിൻതാങ് ഹാഒകിപ് (23) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ടെങ്കിലും അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.
കഴിഞ്ഞ മെയ് 13ന് കാണാതായ ആറ് നാഗാ യുവാക്കളുടെ മൃതദേഹങ്ങൾ സുരക്ഷാ സേന കണ്ടെടുത്തതായി ബുധനാഴ്ച വൈകുന്നേരം പോലീസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് വീണ്ടും സംഘർഷാവസ്ഥ ഉടലെടുത്തത്. കാണാതായവർക്കായി കഴിഞ്ഞ നാല് ആഴ്ചയായി തിരച്ചിൽ നടത്തിവരികയായിരുന്നു. സേനാപതി ജില്ലയിൽ തങ്ങൾ തടവിലാക്കിയിരുന്ന 14 കുക്കി വംശജരെ നാഗാ സംഘടനകൾ മോചിപ്പിച്ചതിന് തൊട്ടടുത്ത ദിവസമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ ആറ് നാഗാ യുവാക്കളെ കണ്ടെത്തണമെന്ന ആവശ്യത്തോടെയായിരുന്നു ഇവർ കുക്കി വംശജരെ ബന്ദികളാക്കിയിരുന്നത്.





























