അമ്പലപ്പുഴ : ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ നിന്നും അമ്പലപ്പുഴ സംഘം എരുമേലി പേട്ടയ്ക്കും ശബരിമല തീർഥാടനത്തിനുമായി പുറപ്പെട്ടു. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് ഇരുനൂറ്റിയൻപതിലധികം വരുന്ന സ്വാമിമാരും മാളികപ്പുറങ്ങളും രഥഘോഷയാത്രയുടെ അകമ്പടിയോടെ പുറപ്പെട്ടത്. വെള്ളിയാഴ്ചയാണ് എരുമേലി പേട്ടതുള്ളൽ. ഇന്ന് തകഴിയിൽനിന്നു യാത്രതുടങ്ങി ആനപ്രമ്പാൽ ധർമശാസ്താക്ഷേത്രത്തിലെ ഉച്ചഭക്ഷണത്തിനുശേഷം കവിയൂർ ക്ഷേത്രത്തിലെത്തും. ചൊവ്വാഴ്ച കവിയൂരിൽനിന്നുു പുറപ്പെട്ട് മല്ലപ്പള്ളി തിരുമാലിട ശിവപാർവതീക്ഷേത്രത്തിൽ ഉച്ചഭക്ഷണത്തിനുശേഷം മണിമലക്കാവ് ദേവീക്ഷേത്രത്തിലെത്തും. ബുധനാഴ്ച മണിമലക്കാവ് ക്ഷേത്രത്തിലെ ആഴിപൂജയ്ക്കുശേഷം വ്യാഴാഴ്ച എരുമേലിയിലേക്കു തിരിക്കും.
വെള്ളിയാഴ്ച രാവിലെ പേട്ടപ്പണംവെക്കൽ ചടങ്ങിനുശേഷം സംഘം എരുമേലി ചെറിയമ്പലത്തിലേക്കുനീങ്ങി പേട്ടതുള്ളലിനുള്ള തയ്യാറെടുപ്പുകൾ നടത്തും. പന്ത്രണ്ടുമണിയോടെ വലിയമ്പലത്തിൽ പൂജചെയ്ത തിടമ്പുകൾ ആനപ്പുറത്തേറ്റി വാദ്യമേളങ്ങളുടെ അകമ്പടിയോടെ പേട്ടതുള്ളലാരംഭിക്കും. വാവരുപള്ളിയിൽ പ്രവേശിക്കുന്ന സംഘത്തെ കളഭം തളിച്ചും പുഷ്പവൃഷ്ടിനടത്തിയും പള്ളിഭാരവാഹികൾ സ്വീകരിക്കും. വാവരുടെ പ്രതിനിധി സംഘത്തോടൊപ്പം വലിയമ്പലത്തിലേക്കു നീങ്ങും. പ്രദക്ഷിണംനടത്തി നമസ്‌കാരംചെയ്യുന്നതോടെ പേട്ടതുള്ളലിനു സമാപനമാകും. രാത്രി എരുമേലിക്ഷേത്രത്തിലെ ആഴിപൂജയ്ക്കുശേഷം സംഘം പമ്പയിലേക്കു നീങ്ങും. 14-ന് പമ്പാസദ്യനടത്തി മലകയറുന്ന സംഘത്തെ മരക്കൂട്ടത്തിൽ സ്വീകരിച്ച് വരിനിൽക്കാതെ പടികയറുന്നതിനും ദർശനത്തിനും ദേവസ്വം ബോർഡ് ക്രമീകരണം ചെയ്യും. ഇരുമുടിക്കെട്ടിലെ നെയ്‌ത്തേങ്ങയിലെ നെയ്യ് മകരവിളക്കുദിവസം രാവിലെ പ്രത്യേകമായി അഭിഷേകംചെയ്യും. 16-നു വൈകുന്നേരം മാളികപ്പുറം മണിമണ്ഡപത്തിൽനിന്നു പതിനെട്ടാംപടിയിലേക്ക് ശീവേലി എഴുന്നള്ളത്തും തുടർന്ന് പടിയിൽ കർപ്പൂരാരതിയും നടത്തി തിരുവാഭരണം ചാർത്തിയ അയ്യപ്പസ്വാമിയെ ദർശിച്ച് സംഘം മലയിറങ്ങും.






























