റാന്നി: റാന്നി സ്വദേശികളുടെ കൈയ്യിൽ നിന്നും പഴകച്ചവടത്തിന് പങ്കാളിത്തവും ലാഭവിഹിതവും നൽകാമെന്ന് പറഞ്ഞ് ഏകദേശം അരകോടിയോളം രൂപ തട്ടിയെടുത്ത തമിഴ്നാട് സ്വദേശി റാന്നി പോലീസിന്റെ പിടിയിലായി. തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശി കുമാര്‍ ആണ് പിടിയിലായത്. ഇയാൾ വർഷങ്ങളായി റാന്നിയിൽ താമസിച്ച് പഴകച്ചവടം നടത്തിവരികയാണ്. റാന്നി ടൗണിൽ ഇയാൾക്ക് രണ്ട് കടകളും റാന്നിയുടെ വിവിധ പ്രദേശങ്ങളിൽ റമ്പൂട്ടാനും മാഗുസ്തീനും ലേലത്തിന് എടുത്തിട്ടുണ്ടായിരുന്നു. ഇത് കാണിച്ചാണ് നാട്ടുക്കാരുടെ ഇടയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം കടപൂട്ടി നാട് വിട്ട് പോയപ്പോഴാണ് തട്ടിപ്പിനിരയായതെന്ന് നാട്ടുക്കാർക്ക് മനസ്സിലായത്. തുടർന്ന് പണം നഷ്ടപ്പെട്ടവർ ഇയാളുടെ പ്രദേശത്ത് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ ആയിട്ടില്ലായിരുന്നു. തുടർന്നാണ് റാന്നി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
റാന്നി ഡിവൈഎസ്പി സന്തോഷ് കുമാറിന്റെ നിർദ്ദേശാനുസരണം റാന്നി പോലീസ് ഇൻസ്പെക്ടർ എം.ആര്‍ സുരേഷ് അന്വേഷണം ഏറ്റെടുക്കുകയും തുടർന്ന് പത്തനംതിട്ട സൈബർ പോലീസിന്റെ സഹായത്തോടെ കോയമ്പത്തൂരിൽ ഉണ്ടെന്ന് മനസിലാക്കുകയും ചെയ്തു. എസ്.ഐ സി.കെ ഹരികുമാർ, സി.പി.ഒമാരായ എല്‍.ടി ലിജു, രഞ്ജു കൃഷ്ണൻ എന്നിവര്‍ ചേര്‍ന്ന് ഇയാളെ കോയമ്പത്തൂരിൽ നിന്നും അറസ്റ്റ് ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞ് ധാരാളം ആളുകളാണ് പരാതിയുമായി സ്റ്റേഷനിൽ എത്തി ചേർന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.





























