വാഷിംഗ്ടൺ : പുസ്തകങ്ങൾ വൻതോതിൽ വാങ്ങി നശിപ്പിക്കുന്ന വിഷയത്തിൽ പ്രമുഖ നിർമിതബുദ്ധി (എഐ) കമ്പനികൾക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യു.എസിലെ സംഘടനകൾ. കൺസ്യൂമർ ഫെഡറേഷൻ ഓഫ് അമേരിക്ക, ഡിമാൻഡ് പ്രോഗ്രസ് എജ്യുക്കേഷൻ ഫണ്ട്, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ സെൽഫ് റിലയൻസ് തുടങ്ങിയ സംഘടനകളാണ് എഐ കമ്പനികൾക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്. മുൻനിര എ.ഐ കമ്പനികൾ അവലംബിക്കുന്ന വിനാശകരമായ ഡേറ്റ ശേഖരണ രീതികളെക്കുറിച്ച് യു.എസ് ഫെഡറൽ ട്രേഡ് കമ്മീഷൻ (എഫ്.ടി.സി) അന്വേഷണം നടത്തണമെന്നാണ് സംഘടനകളുടെ ആവശ്യം. അപൂർവ്വ പുസ്തകങ്ങൾ അടക്കമുള്ള എ.ഐ പരിശീലനത്തിനായി വൻതോതിൽ ഡിജിറ്റൈസ് ചെയ്തശേഷം അവ നശിപ്പിക്കുന്നുവെന്ന റിപ്പോർട്ടുകൾ ആശങ്ക സഷ്ടിക്കുന്ന സാഹചര്യത്തിലാണിത്.
മെഷീൻ ലേണിംഗ് സിസ്റ്റങ്ങൾ പരിശീലിപ്പിക്കുന്നതിനായി വൻതോതിൽ പുസ്തകങ്ങൾ വാങ്ങുകയും സ്‌കാൻ ചെയ്യുകയും ഭൗതികമായി നശിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോർട്ടുകൾ. വിവിധ സംഘടനകൾ ഉന്നയിക്കുന്ന ആവശ്യം എഫ്.ടി.സി അംഗീകരിച്ചാൽ, പരിശീലന ഡേറ്റയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ബൗദ്ധിക സ്വത്തവകാശ തർക്കങ്ങളിൽ നിന്ന് വിപണി മത്സര പോരാട്ടങ്ങളിലേക്ക് വഴിമാറുമെന്ന് വിലയിരുത്തപ്പെടുന്നു. വമ്പൻ ടെക് കമ്പനികളുടെ എഐ പരിശീലന രീതികൾ ഫെഡറൽ ഏജൻസികൾ സൂക്ഷ്മം വിലയിരുത്തും. എഐ സംവിധാനങ്ങളെ പരിശീലിപ്പിക്കുന്നതിന് ആവശ്യമായ ഡേറ്റ എതിരാളികൾക്ക് ലഭിക്കുന്നത് തടയാനായി അപൂർവ പുസ്തകങ്ങളടക്കം ഇല്ലാതാക്കുന്നുണ്ടോ എന്ന് അന്വേഷണ ഏജൻസി വിലയിരുത്തും.
മുൻനിര എഐ കമ്പനിയായ ആന്ത്രോപിക് കോടിക്കണക്കിന് രൂപ മുടക്കി പുസ്തകങ്ങൾ വാങ്ങുകയും പേജുകൾ ഡിജിറ്റൈസ് ചെയ്യുന്നതിനായി അവയുടെ കെട്ടഴിച്ചെടുക്കുകയും പിന്നീട് നശിപ്പിക്കുകയും ചെയ്യുന്നതായി ‘ദി വാഷിംഗ്ടൺ പോസ്റ്റ്’ റിപ്പോർട്ട് ചെയ്തിരുന്നു. ഗൂഗിൾ, ഓപ്പൺഎഐ, മൈക്രോസോഫ്റ്റ് എന്നിവയും സമാനമായ നീക്കങ്ങൾ നടത്തുന്നുവെന്ന് റിപ്പോർട്ടിൽ ആരോപിച്ചിരുന്നു.































