ന്യൂഡൽഹി : ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വലിയ തോതിലുള്ള വിലക്കയറ്റ ഭീഷണിയിലാണെന്ന് മുന്നറിയിപ്പ് നൽകി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില വർദ്ധിക്കുന്നതും രൂപയുടെ മൂല്യം റെക്കോർഡ് തകർച്ച നേരിടുന്നതും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കേന്ദ്ര സർക്കാരിനെ വിമർശിച്ചത്. നിലവിലെ സാമ്പത്തിക വെല്ലുവിളികൾ നേരിടാൻ മോദി സർക്കാരിന് കൃത്യമായ ദിശാബോധമോ തന്ത്രമോ ഇല്ലെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. അമേരിക്ക, ഇസ്രയേൽ, ഇറാൻ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം ആഗോള വിപണിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇത് ഡോളറിനെതിരെ രൂപയുടെ മൂല്യം 93.53 എന്ന റെക്കോർഡ് താഴ്ചയിലേക്ക് എത്തിച്ചു.
രൂപയുടെ മൂല്യം ഉടൻ തന്നെ 100 – ലേക്ക് എത്തിയേക്കാമെന്നും ഇത് വരാനിരിക്കുന്ന വലിയ സാമ്പത്തിക തകർച്ചയുടെ സൂചനയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രൂപയുടെ മൂല്യത്തകർച്ചയും ഇന്ധനവില വർദ്ധനവും സാധാരണ കുടുംബങ്ങളുടെ ബജറ്റിനെ നേരിട്ട് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്പാദന – ഗതാഗത ചെലവുകൾ വർദ്ധിക്കുന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമെന്നും ഇത് ചെറുകിട – ഇടത്തരം സംരംഭങ്ങളെ തകർക്കുമെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
വിദേശ നിക്ഷേപകർ പണം പിൻവലിക്കുന്നത് ഓഹരി വിപണിയിൽ വലിയ സമ്മർദ്ദമുണ്ടാക്കുമെന്നും ഇത് സമ്പദ്‌വ്യവസ്ഥയെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷം പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില കുത്തനെ വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും രാഹുൽ ഗാന്ധി ഓർമ്മിപ്പിച്ചു.































