പത്തനംതിട്ട : എസ്ഡിറ്റിയു പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഹെഡ് പോസ്റ്റോഫീസ് മാർച്ചിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കെതിരേ പ്രതിഷേധമിരമ്പി. ഇന്ധനവില വർദ്ധനവില്‍ സർക്കാരിന്‍റെ ചെപ്പടിവിദ്യ അവസാനിപ്പിക്കുക, അധിക നികുതി പൂർണ്ണമായും ഒഴിവാക്കുക, മോട്ടോർ തൊഴിൽ മേഖലയെ സംരക്ഷിക്കുക, ഓട്ടോ ടാക്സി നിരക്ക് വർദ്ധിപ്പിക്കുക, എന്നീ അവശ്യങ്ങൾ ഉന്നയിച്ചായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം.
എസ്ഡിപിഐ സംസ്ഥാന സമതി അംഗം അൻസാരി ഏനാത്ത് ഉദ്ഘാടനം ചെയ്തു. ഇന്ധന നികുതി ഏർപ്പെടുത്തുന്നതിൽ കേന്ദ്ര – സംസ്ഥാനങ്ങൾ ഭരിക്കുന്ന അധികാരികൾക്ക് വഞ്ചകരുടെ മുഖമാണ്. ഇന്ധന വില ക്രമാതീതമായി വർദ്ധിക്കുന്നതിന്‍റെ പ്രധാന കാരണം നിലവിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ അധികനികുതിയാണ്. സെസ്, വാറ്റ്, എക്സൈസ് തീരുവ അങ്ങനെ പല നികുതികൾക്കും പുറമെയാണ് അധികനികുതി ഈടാക്കുന്നത്.
ഇപ്പോഴുള്ള നടപടി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ചെപ്പടിവിദ്യ മാത്രമാണ്. എണ്ണ കമ്പനികൾ വിലനിശ്ചയിക്കുന്നത് ക്രൂഡോയിലിന്‍റെ അന്താരാഷ്ട്ര മാർക്കറ്റിലെ ഉയർച്ചയുടെയും, താഴ്ചയുടെയും അടിസ്ഥാനത്തിലാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ എണ്ണ വില കുറയുമ്പോഴും ഇന്ത്യയിൽ എണ്ണ വില കൂടുന്നു കാരണം ജനങ്ങൾൾക്ക് കിട്ടേണ്ട ആനുകൂല്യം (സബ്സിഡി ) അധിക നികുതിയിൽ ഉൾപ്പെടുത്തി ജനങ്ങൾക്ക് ലഭ്യമിക്കേണ്ട അവകാശത്തിൽ കൈയിട്ട് വാരി കൊള്ളയടിക്കുകയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
എസ്ഡിറ്റിയു പത്തനംതിട്ട ജില്ല പ്രസിഡന്റ് അഷറഫ് പേഴുംകാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അൻസാരി കൊന്നമൂട്, ജില്ലാ ട്രഷറർ സി.പി നസീർ, ജില്ല വൈസ് പ്രസിഡന്റ് അഭിലാഷ് റാന്നി, എസ്ഡിപിഐ ജില്ലാ സെക്രട്ടറി റിയാഷ് കുമ്മണ്ണൂർ, എസ്ഡിപിഐ ആറന്മുള മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പി സലിം, സെക്രട്ടറി നാസർ, മുനിസിപ്പൽ പ്രസിസന്റെ നിയാസ് കൊന്നമൂട്, ഷിഹാബ്, അഷ്റഫ് എന്നിവര്‍ സംസാരിച്ചു.































