റാന്നി : യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ സമ്മേളന നടത്തിപ്പിലേക്കായിട്ടുള്ള ഫണ്ട് പിരിവിന്റെ പേരിൽ സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ, അസംബ്ലി പ്രസിഡന്റുമാരും ആരോപണത്തിന്റെ മുൾമുനയിൽ നിൽക്കുമ്പോൾ യൂത്ത് കോൺഗ്രസിൽ പരാതി പ്രളയം. ഇതിനിടെ അപകീർത്തികരമായ വാർത്തകൾ സമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നു എന്നാരോപിച്ച് റാന്നി അസംബ്ലി പ്രസിഡന്റ് സാംജി ഇടമുറി റാന്നി പോലീസില്‍ നൽകിയ പരാതിയും വിവാദമാകുന്നു.
പോലീസിലെ ചിലരെ അവിഹിതമായി സ്വാധീനിച്ചാണ് പരാതി നല്‍കിയതെന്നും തെറ്റായ വിവരങ്ങളാണ് പരാതിയില്‍ പറയുന്നതെന്നുമാണ് പുറത്തുവരുന്ന വിവരം. പരാതിയില്‍പ്പോലും തന്റെ യഥാര്‍ഥ ഫോണ്‍ നമ്പര്‍ ഇദ്ദേഹം നല്‍കിയില്ല. സാംജി തന്നെ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്ത പരാതിയുടെ രസീതിലും മറ്റാരുടെയോ ഫോണ്‍ നമ്പര്‍ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. പോലീസില്‍ പരാതി നല്‍കിയത് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരുടെയും ഓണ്‍ ലൈന്‍ മാധ്യമങ്ങളുടെയും വായ മൂടിക്കെട്ടുവാനാണ്. വ്യാജ പരാതിയും കെട്ടിച്ചമച്ച തെളിവുകളുമായി പോലീസിനെ ഉപയോഗിച്ച് ഓണ്‍ ലൈന്‍ മാധ്യമങ്ങളുടെ വായ അടപ്പിക്കുവാനുള്ള ശ്രമം വിലപ്പോകില്ലെന്ന് ഓണ്‍ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രതികരിച്ചു. ഇതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്കും കെ.പി.സി.സിക്കും പരാതി നല്‍കുമെന്നും ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ജനറല്‍ സെക്രട്ടറി ജോസ് എം.ജോര്‍ജ്ജ് പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസിന് വേണ്ടത്ര അണികള്‍ ഇല്ലാത്ത റാന്നിയില്‍ സമ്മേളനം വെച്ചതിന്റെ പിന്നില്‍ സാംജി ഇടമുറിയുടെ അധികാര മോഹമാണെന്നും അടുത്ത തവണ ജില്ലാ പ്രസിഡന്റ് ആകുവാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍തന്നെ പറയുന്നു. ഏകാധിപത്യപരമായ പ്രവര്‍ത്തനങ്ങളാണ് റാന്നിയില്‍ നടക്കുന്നതെന്നും പിരിവുകളും കണക്കുകളും സുതാര്യമല്ലെന്നും വന്‍ അഴിമതി നടന്നതായി സംശയിക്കുന്നെന്നും ഇവര്‍ പറയുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയും സ്വാഗതസംഘം കമ്മിറ്റിയും കൂടി മൂന്നു ദിവസമായി ജില്ലാ സമ്മേളനം നടത്തുവാന്‍ തീരുമാനിച്ചിരുന്നു. ഇതിന് 6 ലക്ഷം രൂപ ചെലവും കണക്കാക്കിയിരുന്നു.
വിദേശത്തും സ്വദേശത്തുമായി 25 ലക്ഷത്തിലധികം രൂപ പിരിച്ചതായിട്ടാണ് ആരോപണം. വന്‍ പിരിവിന് ശേഷം കേവലം ഒരു പൊതുസമ്മേളനത്തിലും നാമമാത്രമായ പ്രവർത്തകര്‍ പങ്കെടുത്ത റാലിയിലും മാത്രം ഒതുക്കി സമ്മേളനം അവസാനിപ്പിച്ചതിൽ യൂത്ത് കോൺഗ്രസിൽ അമർഷം പുകയുകയാണ്. ഫോട്ടോയും വീഡിയോയും എടുക്കുവാൻ ചുമതലപ്പെടുത്തിയ ആളുകളോട് സംസ്ഥാന സെക്രട്ടറിയുടെയും ജില്ലാ അസംബ്ലി പ്രസിഡന്റുമാരെയും മാത്രം ഫോക്കസ് ചെയ്ത് എടുക്കുവാൻ നിർദ്ദേശിച്ചതും, ഇത്തരത്തിലുള്ള വീഡിയോ ജില്ലാ പ്രസിഡന്റ് പല ഗ്രൂപ്പുകളിലും ഇട്ടതിനെതിരെയും ജില്ലാ അസംബ്ലി ഭാരവാഹികൾ അടക്കമുള്ളവര്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി.
ആരോപണങ്ങൾ ശരിയാണെന്നും സാമ്പത്തിക തിരിമറി ഉണ്ടായിട്ടുണ്ടെന്നും മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമം മാത്രമാണ് പോലീസിൽ പരാതി നല്‍കിയതിന്റെ പിന്നിലെന്നുമാണ് ഏതിർ ഭാഗത്തിന്റെ വാദം. തങ്ങളുടെ കയ്യിലാണ് യൂത്ത് കോൺഗ്രസ് എന്ന സ്ഥാപിക്കുവാൻ മാത്രം ആണ് ഇവർ ശ്രമിച്ചത്. മുൻപ് നടന്ന പല സമ്മേളനങ്ങളും നേതൃത്വത്തിന്റെ കൂട്ടായ പ്രവർത്തനഫലമായിട്ടാണ് നടന്നതെങ്കില്‍ ഇപ്പോൾ അത് ഏതാനും ചില വ്യക്തികളുടെ സ്വകാര്യ ചടങ്ങുകൾ എന്ന രീതിയില്‍ മാറ്റുന്നു എന്നാണ് ഒരു വിഭാഗത്തിന്റെ പരാതി. ഇതിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിലും യൂത്ത് കോൺഗ്രസ് ഗ്രൂപ്പുകളിലും ചൂടേറിയ വാദപ്രതിവാദങ്ങൾ നടക്കുന്നുണ്ട്.