കൊച്ചി: മുൻ മന്ത്രിയും മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതി അംഗവുമായ വി.കെ ഇബ്രാഹിംകുഞ്ഞിന്റെ ഖബറടക്കം ഇന്ന്. രാവിലെ 10 മണിക്ക് ആലങ്ങാട് ജുമാമസ്ജിദിലാണ് ഖബറടക്കം. കളമശേരി ഞാലകം കൺവെൻഷൻ സെന്ററിലെ പൊതുദർശനത്തിനുശേഷം ഇന്നലെ രാത്രി പത്തുമണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. വീട്ടിലും അന്തിമോപചാരം അർപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.ഇന്നും പ്രമുഖർ അന്തിമോപചാരം അർപ്പിക്കാൻ എത്തും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മന്ത്രി പി രാജീവ്, രമേശ് ചെന്നിത്തല അടക്കമുള്ളവർ ഇന്നലെ അന്തിമോപചാരം അർപ്പിച്ചിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അന്ത്യം.73 വയസായിരുന്നു.അർബുദ ബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു.
നാല് തവണ എംഎൽഎയും രണ്ട് തവണ മന്ത്രിയുമായിട്ടുള്ള ഇബ്രാഹിംകുഞ്ഞ് മധ്യകേരളത്തിലെ ലീഗിന്‍റെ ജനകീയമുഖമായിരുന്നു. മുസ്‌ലിം ലീഗ് ഉന്നതാധികാരസമിതിയിലടക്കം പ്രവർത്തിച്ചിട്ടുള്ള ഇബ്രാഹിം കുഞ്ഞ് ചന്ദ്രിക ഡയറക്ടർ ബോർഡ് അംഗമടക്കമുള്ള പദവികളും വഹിച്ചിരുന്നു.





























